Tuesday, November 17, 2009

ബ്രേക്ക് ഡൌണ്‍

കുതിപ്പിച്ചില്ല മുന്നോട്ട്
തലക്കെട്ടിന്‍ ഇടഞ്ഞ മോട്ടോര്‍
വാക്കിന്‍ ഫ്യൂസുകളൊന്നൊന്നായണഞ്ഞുവോ
വരികള്‍ക്കിടയില്‍ പിണങ്ങിയോ
ഡൈനാമോയും ബാറ്ററിയും
തിളച്ചുകത്തിയോ അതിവികാരത്തിന്‍ റേഡിയേറ്റര്‍
പൊട്ടിയോ താളത്തിന്‍ ടൈമിങ് ബെല്‍ട്ട്
കണക്കുകള്‍ തെറ്റിയ ഛന്ദസ്സിന്‍
പിസ്റ്റണുകള്‍ ഞെരുങ്ങിയോ
കരിഞ്ഞുവോ സ്പാര്‍ക്ക് പ്ലഗ്ഗുകള്‍
സന്ധികളില്‍ വയറുകള്‍ മുറിഞ്ഞുവോ
വൈദ്യുതി പടരാതെ വിഘടിച്ചുവോ
ഉപമ ഉല്പ്രേക്ഷയില്‍
ഒഴുകും എണ്ണ വരണ്ടുവോ
തേഞ്ഞ ബയറിങ്ങില്‍ മൌണ്ടിങ്ങില്‍
പരുക്കനായ് മൊത്തം ഘടനയില്‍


നാലുചക്രവാ‍ഹനം നടുറോഡില്‍
ചുട്ടവെയിലത്തു കിടക്കുമ്പോള്‍
ഉള്ളിലിരിക്കും ഞാനും
പുറത്തു പായും നിങ്ങളും
ഒരേ വിചാരത്തില്‍
ഒരേ ചോദ്യത്തില്‍
കുറേ കാരണങ്ങളുടെ
ഏതെങ്കിലുമൊന്നില്‍
ഒരുപോലൊരുപോല്‍



ഒറ്റചക്രമുള്ള വണ്ടിയായിരുന്നേല്‍
സംതുലനത്തിന്നായ് നൃത്തം തീര്‍ത്തേനെ
ഒറ്റക്കാല്‍ ‍ മണ്ണിലൂന്നി
കുതിപ്പിച്ചേനെ ചെറുദൂരങ്ങള്‍
വഴികളില്‍ പതിഞ്ഞേനെ
ആഴമുള്ള ചാലുകള്‍
വീണുമെണീറ്റുമിഴഞ്ഞും
മെല്ലെയെങ്കിലുമെത്തിയേനെ
ചത്തു കിടപ്പില്ലായിരുന്നു പെരുവഴിയില്‍



ഊരിക്കളയണം ജീവിതത്തിന്‍
മൂന്നു ചക്രങ്ങളെ.

മകള്‍ സൂര്യന്‍

കൈകാല്‍ കുടഞ്ഞ്
നടു നിവര്‍ത്തി ചുണ്ടു കൂര്‍പ്പിച്ച്
ഇത്തിരി ഞരങ്ങലില്‍
പുതപ്പ് നീക്കി ഉദിക്കുന്നു
മകള്‍ എന്റെ സൂര്യന്‍

തേങ്ങി തേങ്ങി
കണ്ണുകള്‍ വട്ടം ചുറ്റി
ഉറങ്ങേണ്ടുറങ്ങേണ്ടെന്നു
പിറുപിറുത്ത്
കണ്ടു കണ്ടങ്ങിരിക്കുമ്പോഴേക്കും
പുതപ്പിന്നുള്ളിലാഴ്ന്നങ്ങസ്തമിക്കും
മകള്‍ എന്റെ സൂര്യന്‍

ഉദയത്തിനും
അസ്തമയത്തിനുമിടയില്‍
കത്തിയെരിയലിനു ചുറ്റും
അച്ഛന്‍ ഭ്രമണം

ഭൂമിയെക്കുറിച്ചിപ്പോള്‍
എനിക്കറിയാം കേട്ടോ

Sunday, November 15, 2009

Wednesday, November 4, 2009

SMS (സ്നേഹം മരണം സംഗം)

1
നിന്റെ ഓര്‍മ്മയില്‍
കുത്തിത്തറക്കുന്നു
വാക്കുകള്‍
അക്വേറിയത്തിലെ മീനുകളെ പോലെ
എന്റെ ചില്ലിന്‍ കൂടില്‍ മുട്ടി നില്‍ക്കുന്നു
നിന്നെ തൊടാതെ നിന്നെ കണ്ട്

2
നമ്മള്‍ കൂട്ടിമുട്ടുന്ന ജ്യോമട്രി എന്തായിരിക്കും
ഏതായിരിക്കും ആ ഡയഗ്രം

3

എന്നെ വയലിനാക്കുന്നു
നിന്റെ ചുംബനത്തിന്റെ ശലാക
എന്റെ തന്ത്രികളില്‍
തിര്‍ശ്ചീനമായ ദ്രുതസഞ്ചാരം

4
ഉടലുകള്‍ ചേര്‍ന്നൊരു കുരിശുണ്ടാകുന്നു
പ്രണയത്തിന്റെ കുരിശ്

5

മൈക്രോ വേവു പോലെ നീ
പ്രണയതരംഗത്തില്‍
ഞാന്‍ പൊള്ളുന്നു

തീവണ്ടി താളത്തില്‍
നിന്നെ ഞാന്‍ പ്രേമിക്കും

6

എന്റെ പെണ്ണേ
ഇത്രപെട്ടെന്നു എണ്ണമറ്റ ഒതുക്കുകളിറങ്ങി
എങ്ങനെ
എന്റെ ആഴത്തിലേക്കെത്തി
ഞാന്‍ പദസ്വനം കേട്ടതേയില്ല
എടുത്തു ചാടിയതോ

7
നിന്നെ കാണാതെ ഞാന്‍ മരിച്ചു പോകുമോ
മരണമേ നീ മാറി നില്‍ക്കൂ
അവളെ തൊടുംവരെ
എന്നെ തൊട്ടു തീണ്ടാതെ

ജീവിതത്തില്‍ മരണമെന്നപോല്‍
മരണത്തിനും ജീവിതം കാണുമായിരിക്കും

8

സ്വപ്നത്തില്‍ ദൂരങ്ങളില്ല
അതിന്റെ ഭൂപടം എത്ര ചെറുത്

9
എന്റെ സ്നേഹത്തില്‍ നീ പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കും
പല വര്‍ണ്ണത്തില്‍ പല പൂവുകളായ്

10

സന്ധ്യാരാഗം പോലെ നീ മിടിക്കുന്നു
നിന്റെ കണ്ണുകളില്‍
എന്റെ സന്ധ്യ വീണു ചിതറി

11

മുറുകെ പുണരലിന്റെ കാറ്റും
ഉമ്മകളുടെ
മഞ്ഞയും നീലയും കലര്‍ന്ന ചിത്രശലഭങ്ങളും
കൊടുത്തയക്കുന്നു

12

ദൈവത്തെ നാം കാണുന്നില്ല
പക്ഷേ നിരന്തരം സംസാരിക്കുന്നുണ്ട്
നീ എനിക്ക് അങ്ങനൊന്ന്
അതിനാല്‍
നീ എന്റെ എല്ലാം ആകുന്നെന്നും
എന്റെ മാത്രം ആകുന്നെന്നും
നീ എന്നോടും
ഞാന്‍ നിന്നോടും
പറഞ്ഞിരിക്കുന്നു
നാം മാത്രം അറിയുന്ന
ദൈവ സാന്നിദ്ധ്യം
ദൈവങ്ങളായ് പരസ്പരം പുനര്‍ജ്ജനിക്കുന്ന
അപൂര്‍വ്വത

13

മഴത്തുള്ളികളോടു പറയൂ
ഭൂമിയില്‍ നിന്ന് ആകാശത്തിലേക്കു പെയ്തു
എന്നെ തണുപ്പിക്കാന്‍
പ്രണയത്താല്‍ ഞാന്‍ കത്തിതീരും മുന്‍പേ

14

ചുണ്ടുകളുരുകി വീഴും വരെ
നിന്നെ ഉമ്മവെക്കട്ടെ
അതിനെത്ര സമയമെടുക്കും?

15

പ്രേമിക്കുന്നവര്‍ പട്ടാളക്കാരെപ്പോലെ
ഏതു സ്ഥിതിയിലും കുലുങ്ങാതെ..

16
ഉമ്മവെക്കുമ്പോള്‍
ചുണ്ടുകള്‍ പരസ്പരമറിയും
എന്നോ പിരിഞ്ഞവരായിരുന്നല്ലോ നാം

17

എന്റെ രോമകൂപങ്ങളും പ്രാര്‍ത്ഥനയോടെ
നിന്റെ പേരുരുവിടുന്നു
പ്രണയത്താല്‍ ശ്വാസം കിട്ടാതെ
നിന്റെ നിശ്വാസത്തിലേക്കു വിലപിക്കുന്നു

18

നിന്നെ കാറ്റ്
നാണമില്ലാതെ പുണരുമ്പോള്‍
അസൂയ തോന്നുന്നു
ഇപ്പോള്‍ ദൈവം മുന്നില്‍ വന്നാല്‍
പറയുമായിരുന്നേനെ
എന്നെ കാറ്റാ‍ക്കാന്‍

19

എന്റെ സ്വപ്നമേ
നീ കനമില്ലാതെ മഴയായ് പുറത്തു തൂവുന്നു
എന്റ്റെ മണ്ണ്
അത്ര വരണ്ടതോ
നിന്റെ മഴകള്‍ അതു പഠിപ്പിക്കുന്നു

20

പ്രണയത്താല്‍ മുറിവേറ്റ
പുഴയില്‍ നിന്ന്
ഒറ്റക്കൊരു വേനല്‍
സൂര്യനെ കാണുന്നു

21

ഞാന്‍
നൂറു തന്ത്രികളുള്ള ഉപകരണം
എന്നെ തൊടൂ
ചെവികളാല്‍ കേള്‍ക്കാന്‍പറ്റാത്ത
വിരലുകളാല്‍ കേള്‍ക്കുന്ന
സംഗീതം ചുരത്തൂ

22

പ്രണയം
ഒറ്റത്തടിപ്പാലം
നീയപ്പുറത്താണ്
കാണാവുന്ന ദൂരം എത്തിയിട്ടില്ല
കാല്‍ വെപ്പുകളുടെ ചലനത്തില്‍
നാം പരസ്പരം അറിയുന്നു

23

എനിക്ക് സൂര്യന്‍
നീയാണ് പെണ്ണേ
നിന്നെകണ്ടു ഞാനുണരുന്നു
നിന്റെ പ്രഭാതവെയില്‍ കൊണ്ടിരിക്കുന്നു

എപ്പോഴാകും
നീ മാത്രമുള്ള
നാലരയുടെ റെയില്‍വെ സ്റ്റേഷന്‍

24

നിന്റെ പ്രദേശങ്ങള്‍
എനിക്കു പരിചിതമായി
ഞാന്‍ കാണാത്ത
നിന്റെ ഭൂമിക
ഇതാ
എന്റെ മോണിറ്ററില്‍ തെളിയുന്നു

25

ഇതാ
ഞാന്‍ ദൈവത്തെ കാണുന്നു
എന്റെ എല്ല ഉടഞ്ഞ ഒഴുക്കുകളും
നിന്നില്‍ ലയിക്കുന്നു
പ്രവാഹം
അതിന്റെ കരയെ കണ്ടെടുക്കുമ്പോള്‍
കര അതിന്റെ ഒഴുക്കിനെ അറിഞ്ഞപ്പോള്‍
ജീവിതം നീട്ടിക്കിട്ടണേ
എന്നു പ്രാര്‍ത്ഥിച്ചിരിക്കും
എന്നെ പോലെ

26

ഞാനിപ്പോള്‍
കുറെ കൂടുകളുടെ ഒരു കൂട്
നിന്നിലേക്ക് പറക്കാന്‍ വെമ്പുന്ന
വാക്കുകളുടെ ചിറകടികള്‍
കൂടുകളിതാ തുറന്നു വിടുന്നു
നീയൊരു മരമാകട്ടെ
എന്റെ വാക്കുകള്‍ക്കൊരിടം

27

എന്റെ മീരാ
നീയെനിക്ക്
വാക്കുകള്‍ കൃത്യമായി അടുക്കിയ കവിത


28

നിന്നെ വിളിച്ചു വെക്കുമ്പോള്‍
ഞാനിരുണ്ട മുറിയില്‍ അടക്കപ്പെട്ടതു പോലെ
പെട്ടെന്നു വെളിച്ചം കെടുമ്പോലെ
എന്റെ ദൈവം
എന്നോട് ആഞ്ജാപിക്കുന്നു
പ്രണയിച്ചവളെ
ഇല്ലാതാക്കാന്‍


29

ഒരു ബോഗിയില്‍ നിന്ന്
എന്ചിന്‍ വേര്‍പ്പെട്ടു പോകുമ്പോലെ
ട്രാക്കില്‍ അങ്ങിങ്ങു കിടക്കുന്ന
ബോഗികളുടെ ഏകാന്തതപോലെ

30

ഒരോ വിരലുകള്‍ക്കും
ഓരോന്ന് പറയാനുണ്ടാകും
ഓരോ വിരലുകളും
ഓരോ വാക്കുകള്‍
ഓരോ മുദ്രകളും
അര്‍ത്ഥമാക്കുന്നത് അങ്ങനെയല്ലേ

31

ഞാനുണര്‍ന്ന്
വീണ്ടും കിടക്കുന്നു
വെള്ളിയാഴ്ച്ചയുടെ ഒഴിവുദിന കുരിശില്‍

32

നീ പുഴ
അടിയൊഴുക്ക് ഏറെയുള്ളത്

നീ
ഞാനെന്ന വ്യക്തിയുടെ
ആഴങ്ങളിലല്ല
പ്രണയത്തിന്റേതിലാണ്

33

ഒരു മിന്നലായി ഞാന്‍
നിന്റെ പ്രദേശങ്ങള്‍ കാണും
ഒരു മഴയായി ഞാന്‍
നിന്നെ പ്രാപിക്കും
തോര്‍ച്ചയില്‍
എന്റെ കിതപ്പു കേള്‍ക്കും

പുലര്‍ച്ചെ
കെട്ടിക്കിടക്കലില്‍
സുരതശേഷം തെളിയും

34

അയാള്‍ കണ്ണാടിയായ്
അവളവനായ്
ഉടുത്തൊരുങ്ങി
പിന്നീടവനു
മുന്നിലഴിയുമ്പോള്‍
തെളിഞ്ഞയാള്‍
കണ്ണാടിയാമവനില്‍

ഇരു കണ്ണാടിയിലും വീഴാത്ത
അശരീരിയോ അവള്‍

Thursday, October 22, 2009

ആള്‍വരപ്പുകള്‍ - അഞ്ച്

ഷാര്‍ജയിലെ ഗാന്ധി

ഞാനിവിടെത്തന്നെ കാണും
രണ്ടാമത്തെ ഇടതുതിരിഞ്ഞ്
കച്ഛറോഡിലൂടെ നേരെവന്ന്
വണ്ടികളുടെ അവയവങ്ങള്‍
മുറിച്ചുമാറ്റിവില്‍ക്കുന്ന
അറവുശാലക്കപ്പുറം
പുരാതന നീല മെര്‍സിഡസ്സ് ബെന്‍സിനെ ചുറ്റിപ്പറ്റി



നിങ്ങള്‍ ചിരിച്ചല്ലോ
എന്റെ പേരിലെ ഗാന്ധി കേട്ടപ്പോള്‍
ഒക്ടോബര്‍ രണ്ടിനു
പോര്‍ബന്ധറില്‍ ജനിച്ച
ഹിന്ദുകുട്ടികളെല്ലാം
ഗാന്ധിയായി മുണ്ഡനം ചെയ്യപ്പെട്ടു
എത്ര ഗാന്ധികള്‍ കൊള്ളക്കാരായി
പിമ്പുകളായി
ഹിന്ദുവാദികളായി
തെമ്മാടികളായി


നോക്കൂ
എന്റെ ശരീരം മദ്യക്കുപ്പികള്‍
അടക്കിവെച്ച അലമാരയാണ്
അരയില്‍ വെക്കുന്ന ഏതു കുപ്പിയും
കുഞ്ഞിനെപ്പോലെ പിടക്കും

അവര്‍
എത്രകുഞ്ഞുങ്ങളുടെ
കഴുത്തു ഞെരിച്ചു കാണണം
പിന്നെ തിരിച്ചു പോയിട്ടില്ല

നാടിപ്പോള്‍ ‍എളുപ്പത്തിലുടയാവുന്ന
വലിയ കുപ്പി പോലെ പൊടിപിടിച്ചു കിടക്കുന്നു
ബന്ധുക്കളായി ആരുമില്ലാത്തത് ഭാഗ്യമായി
അവര്‍ക്കായെങ്കിലും അവിടേക്ക് ‍
പോകേണ്ടിവരുമായിരുന്നു


നിങ്ങള്‍ക്കറിയാമോ
മദ്യത്തിന്റെ ചെറു ഗുദാമാണു ഞാനെങ്കിലും
തുള്ളിപോലും രുചിച്ചിട്ടില്ല
ആ ഓള്‍ഡ് കാസ്ക്ക് ഗാന്ധിത്തലയന്‍
ശാസിച്ചുകൊണ്ടേയിരിക്കും
വേദനിപ്പിക്കാതെ അടിക്കും
ഒറ്റജീവിതത്തിനു കൂട്ടാകും
പിന്നെയും എന്തൊക്കെയോ പറയും
ദാഹത്തോടെ‍ കേള്‍ക്കും
കേട്ടാലും ഇല്ലെങ്കിലും
പറഞ്ഞുപറഞ്ഞു
നിറച്ചുകൊണ്ടേയിരിക്കും

മദ്യത്തിന്റെ സിദ്ധൌഷധത്തില്‍
എത്രപേര്‍ രോഗവിമുക്തരായി!!
ചേര്‍ത്തോളൂ മൊബൈല്‍ ഫോണില്‍
ഡോക്ടര്‍ ഗാന്ധിയായി
ഓര്‍ക്കാനെളുപ്പം അതല്ലേ



(ഹരിതകത്തില്‍ തെളിഞ്ഞത്)

Monday, October 19, 2009

ശബ്ദത്തിന്റെ ഗന്ധം

മറ്റൊരാളുടെ ഭാര്യയെ പ്രണയിക്കുമ്പോള്‍
‍അയാളില്ലാത്ത ഹ്രസ്വ ഇടവേളയിലാണതു സംഭവിക്കുന്നതെങ്കില്‍
‍അവളെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും
അവളെ ഞാന്‍ തൊട്ടിട്ടില്ലെങ്കിലും
പരസ്പരം മണത്തിട്ടില്ലെങ്കിലും ‍

ഇടവേളക്കു ശേഷം അയാള്‍
അവളുടെ കവിളില്‍ നിന്നെങ്ങിനെ മണത്തെടുത്തു
മറ്റൊരാണിന്റെ ഗന്ധത്തെ


എങ്ങിനെ കേട്ടെടുത്തു
ചെവിയിലൂടെ ഒഴുകി

തലച്ചോറിലൂടെ സഞ്ചരിച്ച്
തൊലിയില്‍ പടര്‍ന്ന ഗന്ധത്തില്‍ മുഴങ്ങിയ
എന്റെ ശബ്ദത്തെ

വിദൂരതയില്‍ നിന്നുള്ള ഒച്ചപോലും
തൊലിയില്‍ വലിച്ചെടുക്കുന്ന രാസവിദ്യ
പ്രണയത്തിനുമാത്രം സാധ്യമായതോ
അറിയുംതോറും
അറിയില്ലെന്ന് പഠിപ്പിക്കുന്ന
അതിന്റെ ജൈവരസതന്ത്രം


എങ്കിലുംഇത്രയും സൂക്ഷ്മമായി
മറ്റൊരാണിനെ മണത്തത്
അവളോടുള്ള പ്രേമംകൊണ്ടായിരിക്കുമോ
പ്രണയമാകുന്ന അവളുടെ ശരീരം
മറ്റൊരാണിന്റേതായി
പരിണമിച്ചതിനാലോ


നീയിപ്പോള്‍
ശബ്ദത്തെ ഗന്ധമാക്കുന്ന
അയാള്‍ക്കുമാത്രം
കേള്‍ക്കാവുന്ന ശബ്ദമായി
ഗന്ധത്തെ മാ‍റ്റുന്ന
അതീവ സുതാര്യമായ
ഇലക്ട്രോണിക സര്‍ക്ക്യൂട്ട്.

Thursday, September 3, 2009

മരിച്ചവരുടെ പരേഡ്

ഏതാണു വിശുദ്ധമദ്യം
ഒഴിച്ചു കൊടുക്കുന്നവന്റ്റെ തട്ടില്‍
ഇറ്റിറ്റു വീണുപരന്ന
പലതുകളുടെ ഒന്നോ
സങ്കരജീവിതത്തിന്റെ സങ്കീര്‍ത്തനം പോലെ
കുഴഞ്ഞുമറിഞ്ഞ രാഷട്രങ്ങളുടെ ഏകകം പോലെ


പറയൂ
ഏതാണു വിശുദ്ധജീവിതം
ഒരേ നേര്‍ രേഖയില്‍ ജീവിച്ചു
പൊഴിഞ്ഞ ഇലകളോ
പലതായി പടര്‍ന്ന്
ഇരുട്ടിലേക്കാഴ്ന്ന വേരുകളോ


തെമ്മാടിയും മഹാനും
കൊലപാതകിയും ആഭാസനും
ഇടകലര്‍ന്ന ലഹരിയാണു ജീവിതമെന്നറിഞ്ഞവന്റെ
ജീവിതമോ
ഏതാണു രുചികരം


കാതടപ്പിക്കുന്ന സംഗീതത്തില്‍
എന്റെ ഒച്ചകള്‍ ആംഗ്യങ്ങളാകുന്നു
മരണകിടക്കയില്‍ ആംഗ്യങ്ങള്‍
അര്‍ത്ഥങ്ങളുടെ നിലക്കാത്ത താളങ്ങള്‍
ജീ‍വിതം അനര്‍ഥങ്ങളുടെ സിംഫണി


ബാര്‍
തുറന്നുവെച്ച മനുഷ്യന്റെ മനസ്സാണ്
മനസ്സിന്റെ അധോലോകം
ചര്‍ച്ചയിലാണ്
കാതുകള്‍ മുറിച്ചുകളയുന്ന ശബ്ദത്തിലും
എനിക്കു മാത്രം കേള്‍ക്കാനാകുന്ന ആ നിമിഷം
അതെപ്പോഴാണ്
ആ നിമിഷത്തില്‍ മാത്രമായിരിക്കാം
നിന്നെ ഞാന്‍ സ്നേഹിക്കുന്നത്


ഞാനും നീയും തമ്മിലെന്ത്
ടിഷ്യു പേപ്പറില്‍ കുറിച്ചിട്ട നമ്പറിനപ്പുറം
ശബ്ദത്താല്‍ ഭോഗിച്ചതല്ലാതെ


നീയെവിടെ
അതാ അപ്പുറം
മിന്നിമറയും വെളിച്ചത്തില്‍ കാണാം
ആര്‍ക്കൊപ്പം നീ ഹസ്തഭോഗത്തിന്റെ
ശില്പം തീര്‍ക്കുന്നു
കഴുകാത്ത കൈകളില്‍ ചുംബിക്കുമ്പോള്‍
നീ തട്ടിമാറ്റുന്നതെന്ത്
വേഷ്ടിയിലൊളിച്ച മുലകളെ
ഞരിക്കുമ്പോള്‍
എന്റെ മകളുടെ പേര്
നിസ്സംഗമായി നീ പൊഴിച്ചുവോ


പുലര്‍ച്ചക്കു മുന്‍പുള്ള വിജനതയില്‍
ഏതാണെന്റെ വേഗം കൂട്ടുന്നത്
ചക്രത്തിനും പാതക്കുമിടയില്‍
വണ്ടിക്കടിപ്പെട്ടവരുടെ
അവസാന ചക്ര ശ്വാസങ്ങളോ


ആരായിരിക്കാം
ആറുവരിപ്പാത മുറിച്ചുകടക്കുന്നവര്‍
കാലറ്റവര്‍ കൈയ്യറ്റവര്‍
തലചതഞ്ഞവര്‍
ഉടല്‍മാത്രമമുള്ളവര്‍
ജീവിച്ചിരിക്കുന്നവര്‍ക്ക്
ബലിയിടാന്‍ പോകുന്നവരോ।


മരിച്ചവരുടെ പരേഡു തീരുംവരെ
എനിക്കു മുറിച്ചുകടക്കാനാവില്ല


യഥാര്‍ത്ഥത്തില്‍
ആര്‍ക്ക് അവകാശപ്പെട്ടതാണ്
ഭൂമിയിലെ വഴികള്‍
മരിച്ചവര്‍ക്കോ
ജീവിച്ചിരിക്കുന്നവര്‍ക്കോ

Saturday, August 8, 2009

ആള്‍വരപ്പുകള്‍ - നാല്

അല്‍ റീഫിലെ ഷവര്‍മ്മക്കാരന്‍ ശിവരാമന്‍

‘ശിവരാമന്‍'
രണ്ടു ദൈവങ്ങള്‍
ഇണ ചേര്‍ന്ന പേരായിരുന്നതിനാലാണ്
ഇറാനിയന്‍ റെസ്റ്റോറന്റിലെ
പണി തെറിച്ചത്
ഡിസംബര്‍ ആറില്‍
തകര്‍ന്നതു മസ്ജിദായിരുന്നില്ല
ജീവിതമായിരുന്നു

അന്നു തൊട്ട്
എന്റെ രാജ്യം
കരിനീലച്ചട്ടയുള്ള
പുസ്തകം മാത്രമായി
താളുകളില്‍
അച്ഛന്‍ കൃഷ്ണന്‍
അച്ഛാഛന്‍ സുബ്രഹ്മണ്യന്‍
ത്രിശൂലമേന്തിയ ദൈവങ്ങള്‍ അലറി
മതത്തിന്റെ കള്ളിയില്‍
ഉറഞ്ഞു തുള്ളുന്ന കാവിപ്പതാക
എവിടേയും അശരണമാക്കി

പേര്
എളുപ്പത്തില്‍
ഊരാനും ഉടുക്കാനുമുള്ള
കുപ്പായമെന്നു ധരിച്ചതെല്ലാം
വെറുതെയായിരുന്നു
നീക്കം ചെയ്യാനാകത്തത്ര വളര്‍ന്ന
അവയവമെന്ന് ആട്ടിയകറ്റലുകള്‍ തീര്‍ച്ചപ്പെടുത്തി
നിങ്ങളെന്നും
ഞങ്ങളെന്നും
രണ്ടായി മുറിച്ച മുറിവിലൂടെ
ഇഴഞ്ഞ നീണ്ട കാലം

കൈപ്പുണ്യ ഗംഗയില്‍
പേരിലെ പാപം മുങ്ങിമരിച്ചതിനാലോ
ചൂടില്‍ ചുവന്നു തുടുക്കും മുഖമുള്ളതിനാലോ
ശിവരാ‍മനെന്ന നാമശബ്ദത്തില്‍
ഷവര്‍മ്മ രുചിയുള്ളതിനാലോ
ഇവിടെ ഷവര്‍മ്മക്കാരനായി
പതിനാറു വര്‍ഷം

നാടും വീടും
തിളങ്ങുന്ന നീളന്‍ കത്തിമാത്രമാണു
സുഹൃത്തേ
മൂര്‍ച്ചയിലരിഞ്ഞരിഞ്ഞില്ലാതാകുന്ന
വെന്തുരുകുന്ന മാംസമല്ലാതെ
മറ്റൊന്നുമല്ല ജീവിതം


ചോദിച്ചതിനാല്‍ പറഞ്ഞു
കേട്ടതിനാല്‍ തുടര്‍ന്നു
അമര്‍ത്തിവെക്കപ്പെട്ടവരുടെ ആത്മകഥകളല്ലേ
ലോകത്തിന്റെ ആത്മകഥ

Tuesday, July 28, 2009

സ്വയം ഭോഗം

ചുരുട്ടിയ മുഷ്ടിക്കുള്ളില്‍
ദൃഢമായിരുന്നാ തത്വശാസ്ത്രം
ഉയര്‍ത്തിയും താഴ്ത്തിയും
സ്ഖലിച്ചു വിഫലമായ് തെറിച്ചു
കുഴഞ്ഞതാണതിന്‍ ചരിത്രം

Saturday, July 25, 2009

ആള്‍വരപ്പുകള്‍ - മൂന്ന്

സണ്‍ റൈസ് സൂപ്പര്‍മാര്‍ക്കറ്റിലെ റഫീക്ക്

ഇറച്ചിക്കോഴിയെക്കാണുമ്പോള്‍
ഇപ്പോള്‍ പിറന്ന കുഞ്ഞ് ഓര്‍മ്മയാകും
തൊലിയുരിക്കുമ്പോള്‍
ഉടുപ്പൂരുമ്പോലെയും

കണ്ടിട്ടില്ല ഇതുവരേക്കും
കന്നിമകളെ
ഉടുപ്പണിയിച്ചിട്ടില്ലൊന്നുമ്മവെച്ചിട്ടില്ല

തൊലിയുരിഞ്ഞതിനെ
എങ്ങനെ ഞാനുടുപ്പിക്കും വീണ്ടും
അതാസാധ്യമെന്നതിനാല്‍
കൊത്തിയരിഞ്ഞേയിരിക്കുന്നു
അച്ഛനായതിന്‍ സുഖദു;ഖങ്ങള്‍

വേവിക്കുമ്പോള്‍
തിളച്ചുവരുമെന്റ്റെ ഖേദങ്ങള്‍
കണ്ടതായ് നടിക്കേണ്ട
നിങ്ങള്‍ തന്നാഹ്ലാദമാണെന്റ്റെയന്നം
അതുമാത്രമോര്‍ക്കെന്നാപ്തവാക്യം

മഴ ഒരു അറേബ്യന്‍ ട്രാജഡി

(കാത്തിരുന്നു കാണാതെ പോയ നാടകത്തിനും
കാത്തിരിക്കാതെ പെയ്ത മഴക്കും)


അപ്രതീഷിതമായ മഴ
അതൊരു കലാപം
എത്ര പേരെ അഭയാര്‍ത്ഥികളാക്കും

ഷാര്‍ജ
ഡ്രെയിനേജുകളില്ലാത്ത നഗരം
പുറംവഴികളില്ലാത്ത
ജനതയുടെ
കെട്ടി നിര്‍ത്തല്‍ പോലെ
ഉള്‍ വഴികള്‍ വീര്‍ത്തു കിടന്നു

ഞാനെന്റെ വണ്ടിയെ എവിടെത്തളക്കും?
നിറഞ്ഞു കവിഞ്ഞ വെള്ളത്തിനൊപ്പം
പാര്‍ക്കാന്‍ ഇടംകിട്ടാതെ
അലഞ്ഞു തിരിയുന്ന ഗതികെട്ട
ആത്മാക്കള്‍


‍പാര്‍ക്കുമിടങ്ങള്‍ സെമിത്തേരി പോലെ
ഇതാ ഇപ്പോള്‍വരാം
എന്നിറങ്ങിപ്പോയ
ശവങ്ങളെ കാത്തിരിക്കുന്ന പെട്ടികളാണു കാറുകള്‍
കവിത പൊറുതി മുട്ടിക്കുമ്പോള്‍
ഇറുകിയ ജീവിതം ഉപേക്ഷിക്കാന്‍ തോന്നുമ്പോലെ
ഞാനീ കാര്‍ പെരുവഴിയില്‍ അനാഥമാക്കും
അതിന്റെ നാലുമിഴികള്‍
അടച്ചും തുറന്നും
മരണത്തെ സൂചിപ്പിക്കട്ടെ


വെയിലു മാത്രം ശീലിച്ച
എന്റെ കുട ആദ്യമായി മഴ കൊണ്ടു
നനവില്‍ വീണ്ടും കറുത്തു യുവാവായി


മഴയുടെ തകര്‍ത്ത ഏകാഭിനയം
കൂടാരത്തിന്നകം നിറയെ വെള്ളം
കോരിക്കോരിക്കളഞ്ഞ്
റിച്ചാര്‍ഡ് മൂന്നാമന്‍
വീണ്ടും പ്രതീക്ഷയായി


പെട്ടെന്നതാ തെരുവുനാടകക്കാരെപ്പോലെ
അവിടെ നിന്നും ഇവിടെ നിന്നും മഴ
സ്പോട്ട് ലൈറ്റുകളെ
അന്ധരാക്കി
ഇരിപ്പിടങ്ങളും നാടകക്കോപ്പുകളും
ഇനിയുണ്ടാകരുതെന്ന വാശിയോടെ
മഴ തിരശ്ശീല ഉയര്‍ത്തി

മൂന്നു സീനുകളുള്ള
രണ്ടു മണിക്കൂര്‍ നീണ്ട മഴനാടകം
ഒരോ സീനിനുമിടയിലെ
ഇടവേളകളില്‍
ആളുകള്‍ നാടകം കളിച്ചു
മഴ കളിക്കുമ്പോള്‍
ആളുകള്‍ ആവലാതി നിറഞ്ഞ
ആനന്ദത്തോടെ കണ്ടു നിന്നു

രണ്ടും നാടകം

റിച്ചാര്‍ഡ് മൂന്നാമന്‍
അണിയറയിലിരുന്നു
ചായം തേച്ചു

ചായയും കടലപ്പുഴുങ്ങിയതും
വില്‍ക്കുന്ന കാസര്‍ക്കോട്ടുക്കാരന്‍ മാത്രം
നാടകം ഞ്ഞിം കാണാലോ
ഇന്റെ കുട്ടിയോളെ കാണുമ്പോലെയാ
അയാളുടെ കണ്ണുകളിലെ മഴ
ചരിത്രം തുടങ്ങുമ്പോഴേയുള്ളത്
എത്ര പെയ്തിട്ടും തോരാതെ


തെക്കിക്കളയുന്ന വെള്ളത്തിനൊപ്പം
നടീ നടന്മാരും
പുറത്തേക്കു തെറിച്ചു
മഴ അവര്‍ക്കായ്
പുതിയനാടകം തീര്‍ത്തു
ഭൂമിക്കത്ര പ്രായമുള്ള
പശ്ചാത്തല സംഗീതത്തില്‍
അവര്‍ നിര്‍ഭാഷണ‍ത്തിലേര്‍‍പ്പെട്ടു
ചായങ്ങളും ഉടുപുടവയുമില്ലാതെ
ശബ്ദ വിന്ന്യാ‍സങ്ങളോ
ദീപ വിതാനങ്ങളോയില്ല്ലാതെ
നഗ്നരായ മനുഷ്യരുടെ വിലാപം

മഴ ഒരു ട്രാജഡി ചമച്ചു

ഏതായിരുന്നു യഥാര്‍ത്ഥ നാടകം
മഴ എഴുതിയ നാടകമോ
മഴ ഒഴുക്കിക്കളഞ്ഞ നാടകമോ







Saturday, June 13, 2009

ആള്‍വരപ്പുകള്‍ - രണ്ട്

ശങ്കരേശന്‍

തബാക്കു സിഗരറ്റു
ചുണ്ടില്‍ നിന്നെടുക്കാതെ
ബാലന്‍ കെ നായരെപ്പോലെ
ചിറികോട്ടി
മറ്റാര്‍ക്കുമെളുപ്പത്തില്‍
പ്രാപ്യമല്ലാത്ത
പുളിയുടെ ഉടലുകളെ
പിച്ചി ചീന്താന്‍ തുടങ്ങി.
ഇടക്കിടക്കു
നീലിത്തള്ളയെ നാണത്തില്‍
വീഴത്തിക്കൊണ്ട്


അനായസതയുടെ സംഗീതം
ഉടലിന്റെ ബലിഷ്ഠതയില്‍
ആരോഹണ അവരോഹണങ്ങള്‍
തീര്‍ത്തുകൊണ്ടിരുന്നു
അയലത്തെ സുശീലേടത്തിയും
എന്റെ അമ്മയും
അതു നോക്കി നില്‍ക്കാന്‍ മാത്രം
വര്‍ത്തമാനം പറഞ്ഞു
അവധി കിട്ടാത്ത ഭര്‍ത്താക്കന്മാരും
മാസമെത്താത്ത ഡ്രാഫ്ട്റ്റും
കത്തുകളിലെ കഷ്ടതകളും
പറഞ്ഞു പറഞ്ഞു ഇടം കണ്ണിട്ടു
ജീവിതം പൂതലിച്ചു കിടക്കുന്ന
വിറകാണെന്നു പരസ്പരം
അട്ടിയിട്ടു


ശങ്കരേശന്‍
ഉച്ചവരെ മാത്രം പണിതു
ലക്ഷം കോളനിയിലെ
കൊച്ചു വീട്ടില്‍
കോഴികളോടൊത്ത്
ഊണുകഴിച്ചു
വാഴകള്‍ക്ക് നനച്ചു
മസിലുകളുടെ കടഞ്ഞഗാത്രം പോലെ
കുഞ്ഞുപറമ്പും നെഞ്ചുയര്‍ത്തി നിന്നു


പിന്നിടെന്നോ
ലീല പട്ടത്തിയാര്‍ കയറി വന്നു
പോലീസുകാര്‍
ആസിഡൊഴിച്ചു പൊള്ളിച്ച നെറ്റിയുമായി


പകലവരെ കണ്ടതേയില്ല
മയ്പ്പിന്നു
ചെര്‍പ്പുളശ്ശേരിക്ക്
മയില്‍ വാഹനത്തില്‍
കയറിപ്പറക്കുമ്പോള്‍
മഞ്ഞയിലോ
നീലയിലോ
ചുവപ്പിലോ
ഒരു പാളല്‍
അതു മാത്രമായിരുന്നു
ലീലപട്ടത്തിയാര്‍.


ആരുടെയും ഛായയില്ലാത്ത
പെണ്ണുണ്ണിക്ക്
പഴവും പാലുമായി
ശങ്കരേശന്‍ പരക്കം പാഞ്ഞു
തബാക്കു സിഗരറ്റുപാക്കിനൊപ്പം
കുഞ്ഞുവിരലുകളും കൂട്ടി
ശിവേട്ടന്റെ ചായക്കട
ഉണ്ണ്യാരുടെ ബാര്‍ബര്‍ ഷാപ്പ്
അപ്പുമാന്റെ പലചരക്കുകട
കയറിയിറങ്ങി
കരയുന്ന മഴക്കൊപ്പം
സ്ക്കൂളില്‍ ചേര്‍ത്തന്നു
തേന്‍ നിലാവ് വിതറി


പെണ്ണുണ്ണി പനപോലെ വളര്‍ന്നതോ
മുഴുത്തു കുലച്ചതിനെ
ആളുകള്‍ കണ്ണുവെച്ചു
തുടങ്ങിയതില്‍പ്പിന്നെയോ
ലീലപ്പട്ടത്തിയാരെ
പുറത്തു വിടാതായി
വഴക്കിന്റെ കരിമ്പനക്കാടുകള്‍
കാറ്റുപിടിച്ചിരമ്പി
കണ്ണു ചൂഴ്ന്നു പുഴയിലൊഴുക്കിയ നായ്ക്കള്‍
നാലുപാടും കുരച്ചു നിന്നു


ഈര്‍ന്നുപോകുന്ന ജീവിതത്തിന്റെ
ചക്രവാളിന്‍ പല്ലിലുടക്കി
എന്നോ
രണ്ടു പേരെയും കാണാതായി
ഉറക്കമിളച്ച കാവലിന്റെ
ഏതോ
ക്ഷീണിച്ച മയക്കത്തിലായിരിക്കാമത്.


മയില്‍ വാഹനങ്ങള്‍
തലങ്ങും വിലങ്ങും ഓടി
ആളുകള്‍ കയറിയിറങ്ങി
ശങ്കരേശന്‍ വേല്‍കോര്‍ത്ത്
കാത്തിരുന്നു


പിന്നീടെന്നോ
കരിമ്പനയില്‍ നിന്നു വീണുമരിച്ചെന്നോ
കാണാതായമകളുടെ കണ്ണുകള്‍
ഇളം കരിമ്പനതേങ്ങയില്‍‍ കണ്ടിട്ടെന്നോ
വെട്ടിയിട്ട പട്ടപോലെ
താഴേക്കു പറന്നെന്നോ


കൂട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നത്രേ
തബാക്കിന്റെ ഒരു പാക്കറ്റ്
ഊര്‍ന്നുപോയ കുഞ്ഞുവിരലുകള്‍ക്കു പകരം

Tuesday, June 9, 2009

ആള്‍വരപ്പുകള്‍ - ഒന്ന്



നീലി


ഒരു ബീഡി താ
നീലിത്തള്ള ശങ്കരേശനോടു ചോദിച്ചു
നിന്റെ പഴുത്ത പടവലങ്ങ
പിടിച്ചു വലിക്കാന്‍ താ
ശങ്കരേശന്‍ മുല പിടിക്കാനാഞ്ഞു
തള്ള നാണം കുണുങ്ങി
മുറ്റമടിക്കാന്‍ തുടങ്ങി
തൂക്കിലേറ്റിയ മക്കളെപ്പോലെ
താളത്തിലവ ആടി

പീടികമുറ്റവും
വീടുമുറ്റവും വൃത്തിയാക്കി
സൂര്യനെ ഉണര്‍ത്തി
ഒരു കുപ്പി കരിമ്പനക്കള്ളില്‍
‍അടിയന്തരാവസ്ഥയില്‍
‍കാണാതെയായ മകനെയോര്‍ത്ത്
നിലാവിനെ കെട്ടിപ്പിടിച്ചു
വാവിട്ടു കരഞ്ഞു
ആയമ്മയുടെ....അമ്മേടെ
പുളിച്ച തെറിയില്‍
‍രാത്രി ശുദ്ധമാക്കി

എല്ലാ തിരഞ്ഞെടുപ്പു ജാഥയിലും
‍തെറിയൊതുക്കി മുന്‍പില്‍ നടന്നു
അരിവാളും ചുറ്റികയും കൈയ്യിലേന്തി
ആയമ്മയുടെ
നീണ്ട മൂക്കില്‍ കാര്‍ക്കിച്ചു തുപ്പി

ഏതോ പ്രഭാതത്തില്‍
‍മുറ്റമടിക്കുമ്പോള്‍
ഞാങ്ങാട്ടിരിയിലൂടെ
ആയമ്മ പാഞ്ഞു പോയെന്ന്
തല പുറത്തേക്കിട്ട്
കൈവീശിയെന്ന്
കൈ വീശിയതല്ല
കൈപ്പടം എറിഞ്ഞു തന്നെന്നു നീലി

ചൂലു വലിച്ചെറിഞ്ഞ്
അമ്പലക്കുളത്തില്‍ മുങ്ങി
ബാലറ്റു പേപ്പറില്‍
‍കൈപ്പത്തിയില്‍ ഉമ്മവെച്ചു

രാത്രിയില്‍ കൂട്ടിനു വരുന്ന
മകന്റെ പ്രേതം
പിന്നിട് വന്നില്ല
പച്ചത്തെറിയില്ലാതെ
ആയമ്മയ്ക്കൊപ്പം
ഒന്നിനെയും ഓര്‍ക്കാതെ
പാടി തിമര്‍ത്തു

നാവടക്കൂ പണിയെടുക്കൂ..

Tuesday, June 2, 2009

നെക്ക് ടൈ , അപനിര്‍മ്മിക്കും വിധം നിര്‍വ്വചിക്കും വിധം



(ചിത്രനിര്‍മ്മാണം: പ്രേം രാജ്, ദുബായ്)
ടൈ അണിയുമ്പോള്‍
ശരീരത്തിന്റെ അയഞ്ഞ ഗദ്യം വൃത്തത്തിലാകും
മാത്രകള്‍ തെറ്റാതെ കഴുത്തു തിരിയും
ഗുരു ലഘുക്കളായി താഴ്ന്നും ഉയര്‍ന്നും
വരി തെറ്റാതെ താളം തെറ്റാതെ
പുതിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യും



രണ്ടു പാളികളായി പിളരും
രണ്ടു തട്ടുകളാക്കും
തുലാസിന്റെ സൂചികയായി
പൂജ്യത്തിലേക്കു നിര്‍ത്തി
ജീവിതത്തെ സംതുലനമാക്കാന്‍
ശ്രമിച്ചു കൊണ്ടേയിരിക്കും


കഴുത്തിനെ തീര്‍ത്തും കുനിക്കാതെ
എപ്പോഴും ഉയര്‍‍ത്തി നിര്‍‍ത്തി
കൈ ചലനങ്ങളിലൊത്തുത്തീര്‍പ്പിന്റെ
താളം തീര്‍ത്ത്
ഇളകാത്ത ചിത്രം പോലെ വ്യക്തമാക്കും


കണ്ഠത്തില്‍ കുടുങ്ങിക്കിടക്കും

പാതിപെണ്ണും മറുപാതി ആണുമായി
വേര്‍പെടുത്തും
ഉഭയരതിയില്‍ ‍താണ്ഡവാമാടി
സ്വയം പ്രേമത്തിലൊടുക്കും

കുനിയുമ്പോഴെല്ലാം മാറോടണക്കേണ്ടി വരും
പ്രിയ തത്ത്വശാസ്ത്രമായ്
ഉള്ളിലെ പെന്‍ഡുലം
ശരിതെറ്റുകളുടെ
ഏതേതുകളിലുറക്കാതെ

പുറത്താടും


പണിയുന്നവരുടെ ആള്‍ക്കൂട്ടത്തില്‍
നീട്ടിയവാളായി പൊടുന്നനെ വഴി വീഴ്ത്തും
വിയര്‍പ്പിന്റെ മേഘങ്ങളെ
ചീറുന്ന സുഗന്ധം കീറിമുറിക്കുമ്പോലെ


ചുരുട്ടി പോക്കറ്റില്‍ വെച്ചാലും
ഒന്നു ചുളിയുകപോലുമില്ല
സില്‍ക്കിന്റെ മൃദുലത
നെഞ്ചില്‍ പ്രതിബിംബിക്കുന്ന നട്ടെല്ല്


നഗ്നമായ ഉടലില്‍
ടൈ വീഴുമ്പോഴതു മറ്റൊരു ശിരസ്സാകും
രണ്ടു മുലക്കണ്ണിന്നിടയിലൂടെ
പൊക്കിള്‍ വായ്‌വരെ നീളുന്ന മൂക്ക്
തൂങ്ങിയാടും കൈകളുടെ ചെവികള്‍
രണ്ടു ശിരസ്സുകളുടെ ചേര്‍ച്ചയില്‍
‍ഞാനൊരു മണല്‍ ഘടികാരമാകും
ഉടല്‍ - ശിരസ്സ്
ശിരസ്സ് -ഉടല്‍
മാറിമറിഞ്ഞുകൊണ്ടിരിക്കും


ഒന്നു മേലോട്ടുയര്‍ത്തിപ്പിടിച്ചാല്‍
‍കൊലക്കയര്‍
‍അല്ലെങ്കില്‍ ആത്മഹത്യാകുരുക്ക്
മരണം കഴുത്തില്‍ തൂക്കി
നടക്കുന്നവനെക്കുറിച്ച്
ഇതിലുമേറെയെന്തുപന്ന്യസിക്കും







Tuesday, May 12, 2009

ഡ്രാക്കുള - ഒരു പ്രേമ(ത) കവിത


ഇരുപത്തിമൂന്നാം
മുറിയിലെത്തുമ്പോഴേക്കും
നീ ഉറക്കത്തിന്റെ
പതിമൂന്നാം ആഴത്തിലായിരിക്കും
കുറച്ചു കൂടെ വൈകിയാല്‍
‍അബോധത്തിന്റെ അടിമുട്ടും

പല്ലിയോ പഴുതാരയോ
പരകോടി ബാക്ടീരിയകളോ
എന്നെ തിരിച്ചറിയില്ല
എന്തിന്
ആത്മാവിന്റെ ഉടലിനെ
ആദ്യം കാണുന്ന നായപോലും
മൌനത്തിലാകും
പൂച്ചകള്‍ പൂക്കളായ് തലയാട്ടും
കാരണം
ചെകുത്താന്റെ പ്രണയം
ഭൂമിയില്‍ ആഘോഷിക്കാന്‍
എനിക്കായ് ഈ രാത്രി
ദൈവം അനുവദിച്ചിരിക്കുന്നു
പ്രകാശവര്‍ഷങ്ങള്‍ കൂടുമ്പോള്‍
ഒറ്റ തവണ
ഒറ്റ പാതിര

അത്രയും ഒച്ചയില്ലാതെ
ഞാനരികിലെത്തും
എന്റെ നിശ്വാസം
മരിച്ചവന്റെതില്‍ നിന്നു
വ്യത്യസ്തമായിരിക്കില്ല
നിശ്ശബ്ദതായേക്കാള്‍ താഴ്ന്നതു
മിടിച്ചു കൊണ്ടേയിരിക്കും

നീ ഒന്നും അറിയില്ല
എന്റ്റെ സാമീപ്യത്തില്‍
നിന്റെ ഒടുവിലെ സ്വപ്നത്തിന്
അപഭ്രംശം ഉണ്ടാകാം
മറ്റൊരു കാന്തിക മണ്ഡലം
മോണിറ്ററില്‍ തീര്‍ക്കുന്ന
ഓളങ്ങള്‍ പോലൊന്ന്

നിന്റെ മുറി
കഴുകാതെ ചിതറിക്കിടക്കുന്ന
അടിവസ്ത്രങ്ങള്‍
‍മുഷിഞ്ഞ ദിവസങ്ങള്‍
‍അതില്‍ രേഖപ്പെടുത്തിയ
ഏകാന്ത വിചാരങ്ങളുടെ ഭൂപടങ്ങള്‍

മലര്‍ന്നും കമിഴ്ന്നും
ചെരിഞ്ഞും നിവര്‍ന്നും കിടക്കുന്ന
പുസ്തകങ്ങളുടെ അപൂര്‍ണ്ണ വായനകള്‍
‍നീ അഗാധമായ സ്നേഹത്തിലാണെന്നു
വിളിച്ചു പറഞ്ഞ്
അവ വീണ്ടും മയക്കത്തിലായി

നിന്റെ അലമാരയില്‍
തൂങ്ങിക്കിടക്കുന്നത്
ശരീരങ്ങളില്ലാത്ത ആത്മാവുകള്‍
അതോ
വസ്ത്രങ്ങളുടെ ആത്മാവുകളോ ശരീരങ്ങള്‍
‍വൈപരീത്യങ്ങളില്‍ കുടുങ്ങി
സമയം കളയാനില്ല

പുലരും മുന്‍പേ
ഈ ഉടല്‍ തിരികെ കൊടുക്കണം
ആരുടെ ഉടലാണിത്
ഓ!
എന്നോടു ഉല്‍ക്കടമായ പ്രേമം കാണിച്ച
ആ സുന്ദരന്റെ .
അവനുണര്‍ന്ന്
ശരീരം പരതി പരതി
തളരും മുന്‍പേ തിരിച്ചെത്തെണം

നിന്റെ പ്രണയശരീരം
മരക്കുരിശുപോലെന്നെ തെറിപ്പിക്കും
കട്ടില്‍ ദൈവത്തിന്റെ കല്ലറയാകും
എനിക്കതപ്രാപ്യം
നിന്നെ ഉണര്‍ത്താതെ
നിന്റെ ആത്മാവിന്റെ ശരീരത്തില്‍
എന്നെ സന്നിവേശിപ്പിക്കണം
എല്ലാം നിനക്കു സ്വപ്നമായിരിക്കും

കഴുത്തിലെ
തൊട്ടാല്‍ സംഗീതം ചുരത്തുന്ന
ഒറ്റ ഞരമ്പില്‍ വെക്കുന്ന ഉമ്മകള്‍
കോമ്പല്ലുകളായി
പരിണമിക്കുന്നതു നീ അറിയുമോ

എന്റെ പ്രണയം
നിന്നിലേക്കൊഴുക്കി
ഞാന്‍ വിളറുന്നു

ഇപ്പോള്‍
‍നീ പൂര്‍ണ്ണപ്രണയിനിയായിരിക്കുന്നു
അവന്റെ വിവശമായ ചുംബനമേറ്റുവാങ്ങാന്‍
നീ പ്രാപ്തയായിരിക്കുന്നു
അവന്റെ കിടക്കയില്‍
‍സ്പര്‍ശത്താല്‍ പൂക്കാടാകും
അവന്റെ ചുംബനത്താല്‍
ഓരോ കൂപത്തില്‍ നിന്നും
പുല്‍ക്കിളിര്‍ക്കും
അവനുമാത്രം മേയാനുള്ള താഴ്വരയാകും നീ
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീഞ്ഞായ്
ഭൂമിക്കടിയില്‍ തുടിക്കും
പ്ലക്ക് എന്ന ശബ്ദത്താല്‍
‍അവന്‍ നിന്റെ കോര്‍ക്കുകള്‍ തുറക്കും
നീ അവനുവേണ്ടി മാത്രം
സജ്ജമായിരിക്കുന്നു

രക്തം വാര്‍ന്നുവാര്‍ന്നു
ഞാന്‍ നിലാവായി കൊണ്ടിരിക്കുന്നു
എനിക്കു വിരമിക്കാന്‍ സമയമായി



ഈ രാത്രിക്കായല്ലാതെ
എന്തിനു ഞാന്‍ പുനര്‍ജ്ജനിച്ചു
ഏതു പ്രപഞ്ച പഥത്തില്‍
എവിടെവെച്ച്
എന്നു നിന്നെ ഞാന്‍ പിരിഞ്ഞു

ചെകുത്താനേ.......
എന്നെ കൈവിടരുത്
നേരം വെളുക്കാതിരിക്കാന്‍
എന്തെങ്കിലും ചെയ്യൂ




Friday, May 1, 2009

മെയ് ദിനം - രണ്ടു കവിതകള്‍




ഒന്ന്

നഗരം അവരെ ഓടിച്ചു പിടിച്ചു
വലിയ വണ്ടികളിലടച്ചു
പുല്ലിനോടൊപ്പം
പറിച്ചെടുത്തു
കുട്ടികളുടെ പാര്‍ക്കിലേക്ക്
ഒളിഞ്ഞു നോക്കി നില്‍ക്കുന്നവരെ
മരങ്ങളെപ്പോലെ മുറിച്ചെടുത്തു


വിജനമായ ഒരിടത്ത്
ഇറക്കിവിട്ടു
അവര്‍
അവിവാഹിതരും
തൊഴിലാളികളുമായിരുന്നു

അവിവാഹിതരായതോ
വിവാ‍ഹം കഴിഞ്ഞും
ഒന്നിച്ചു ജീവിക്കാനാവതെ
മുഷിഞ്ഞതു കൊണ്ടോ
വിയര്‍ത്തു നാറുന്നതുകൊണ്ടോ
വയറ്റില്‍ പരിപ്പും റൊട്ടിയും
വളിയുന്നതു കൊണ്ടോ
ജീവിതം പൂപ്പല്‍ പിടിച്ചതു കൊണ്ടോ
ഓവറോളിലെ കല്ലിട്ട ജീവിതം
നഗരത്തെ വെട്ടിമുറിക്കുന്നതു കൊണ്ടോ?


പ്രേമിക്കാതെയും കാമിക്കാതെയും
ഒഴുകിപ്പോകുന്ന
ശുക്ലവും രക്തവും വിയര്‍പ്പും കലര്‍ന്ന
യൌവ്വനത്തിന്റ്റെ പുഴയില്‍
കൈ വെക്കുമ്പോഴേക്കും
മുറിച്ചു കളയും
ചരിത്രമേ നീ പരാജയപ്പെട്ടവരുടേതുമാണ്

അപൂര്‍ണ്ണ
സമുച്ചയങ്ങള്‍
ആകാശത്തെ തുളച്ചു
രക്തം പൊടിഞ്ഞു
ചുമരുകള്‍ വിയര്‍ത്തൊഴുകി
ശുദ്ധമാക്കപ്പെട്ട നഗരം
രക്തത്തില്‍ മുങ്ങാന്‍ തുടങ്ങി

രണ്ട്

തണുത്ത മുറിയില്‍ നിന്ന്
തിരശ്ശീലയുടെ വിടവിലൂടെ
വെളിച്ചം തുറക്കാതെ
പുറത്തേക്കു നോക്കുമ്പോള്‍
ചുട്ടു പൊള്ളുന്ന രാത്രിയുടെ
മേല്‍ക്കൂരമേല്‍
നഗ്നരായി ഉറങ്ങുന്നവരെ കാണാറുണ്ട്
നനഞ്ഞു കുതിര്‍ന്ന തുണിക്കെട്ട്
നിവര്‍ത്താതെ ഉണക്കാനിട്ടതു പോലെ

സര്‍വ്വ ഏസികളും
മുരണ്ട് വന്യമാകുന്ന രാത്രിയില്‍
ഉറങ്ങാനാകത്തവര്‍
നാളെ പുലര്‍ച്ചെ
ആകാശത്തെ ചുംബിക്കും
പടവുകള്‍ പടുക്കേണ്ടവര്‍

നഗരത്തില്‍ പാര്‍ക്കാന്‍
അനുവാദമില്ലാത്തതു കൊണ്ടുമാത്രം
വൈദ്യുതിയും വെള്ളവുമില്ലാത്ത
തങ്ങളുടെ ഗ്രാമം പോലെ
വെളിച്ചത്തിന്റെ കടലില്‍
തുരുത്തുപോലെ അവര്‍
‍കെട്ടു കിടന്നു


കൈകുടന്ന തണുപ്പു ചോദിച്ച്
ഒരുമണിക്കൂര്‍ മൂടിപ്പുതച്ച ഉറക്കം കടം ചോദിച്ച്
എന്റെ വാതിലില്‍ മുട്ടുമോ?
എനിക്കുറങ്ങണം
എന്റെ ഉള്ളിലെ വെളിച്ചം അണക്കട്ടെ

കോര്‍പ്പറേറ്റ് മുദ്ര അണിഞ്ഞ്
പുലര്‍ച്ചെ മുറി വിട്ടിറങ്ങുമ്പോള്‍
എങ്ങും നോക്കാതെ
കാറിലേക്കു ഊളിയിടുമ്പോള്‍
എനിക്കെത്ര വേഗം
എന്നെ മനസ്സിലാകുന്നു
കൂളിംഗ് ഫിലിം ഒട്ടിച്ച
കാറിന്നകത്തെന്നപോലെ
ഞാനെന്നെ ഒളിപ്പിക്കുന്നു


എന്റ്റെ വഴികളിലെല്ലാം
വിയര്‍പ്പിന്റെ മനുഷ്യാകൃതിയിലുള്ള പാടുകള്‍
ഉണങ്ങാതെ കിടന്നു
കൊടും ചൂടിലും

Sunday, April 19, 2009

ചവിട്ടിക്കെടുത്തിയ സിഗരറ്റിന് മുന്‍പ് പിന്‍പ്



(ഷൊര്‍ണ്ണൂരിലെ പോളിടെക്നിക്ക് കാ‍ലത്തിന് , കൂട്ടുക്കാര്‍ക്ക് ഈ പുകവലിയൊഴിഞ്ഞ കാലത്തില്‍ നിന്ന്)
ഞങ്ങള്‍
പതിനൊന്നു പേരായിരുന്നു
ഊഴം വെച്ച് ഉമ്മവെക്കാന്‍‍ തുടങ്ങി
അവസാനത്തെ ആള്‍
തീ ചുംബനത്താല്‍ പൊള്ളി
ഫില്‍ട്ടറൂരിയ സിഗരറ്റ്
പീഡിപ്പിക്കപ്പെട്ടതോ
സ്നേഹിക്കപ്പെട്ടതോ

അങ്ങനെയായിരുന്നു
അന്ന് സ്നേഹിതര്‍
‍കെടുത്താത്ത കുറ്റിപോലെ
പുകഞ്ഞുകൊണ്ടേയിരുന്നു

കുമാരപ്പിള്ള കമ്മീഷന്‍ തുകയിലോ
ഞെരുക്കി തന്ന ലോണിലോ
നാം ഓണം കൊണ്ടു
ഓരോ ചുണ്ടിലും
ഒരേ നേരത്ത് ആദ്യമായി
തീപ്പൂക്കളം തീര്‍ത്തു
അന്നു ദീപാവലി കണ്ടു

രണ്ടു വിരലുകള്‍ക്കു നടുവില്‍
‍വിധവകള്‍
സ്ക്കൂള്‍‍ കുട്ടികള്‍
‍കന്യാസ്ത്രീകള്‍
‍പാതിരികള്‍
‍പള്ളി മുക്രികള്‍
‍അമൃതാന്ദമയി
ശ്രീ ശ്രീ രവിശങ്കര്‍
‍ശുഭ്രവസത്ര ധാരണകള്‍
‍എല്ലാം ചാ‍രമായി

എപ്പോഴോ അഴിഞ്ഞു നാം
ലൈബ്രറിക്കു പിന്നിലും
കോണിപ്പടിയുടെ മറവിലും
മൂത്രപ്പുരയിലും
മരങ്ങള്‍ക്കപ്പുറവും
ഒന്നൊന്നായി എരിഞ്ഞു
പിരിഞ്ഞു

വര്‍ഷങ്ങള്‍ക്കു ശേഷം
കണ്ടപ്പോള്‍
‍നാം പല ബ്രാന്‍ഡുകളായി
റോത്ത് മാന്‍
മാള്‍ബറോ ലൈറ്റ്സ് ഡണ്‍ഹില്‍
‍ബെന്‍സന്‍ & ഹെഡ്ജസ്
പലതായി കത്തി
ഒന്നു മറ്റൊന്നിനു പറ്റാതായി
പൊട്ടിക്കാത്ത പാക്കറ്റുകള്‍ പോലെ
നിശ്ശബ്ദ്ധരായി
അലുമിനിയം പേപ്പറില്‍
സുരക്ഷിതരായി

ചിലര്‍ഏകാന്തതയുടെ ഇടങ്ങളില്‍
തുടരെ തുടരെ വലിച്ചു
ചിലര്‍ ‍ഊണിനു ശേഷം
ഉറക്കത്തിനു മുന്‍പ്
വെളിക്കിരിക്കുമ്പോള്‍
‍ക്രമത്തിലായി
വലിനിര്‍ത്തിയെന്നു കൈക്കെട്ടി
നിര്‍ത്തിക്കൂടെയെന്നു മുന്നോട്ടാഞ്ഞു
എന്തായിരുന്നു നിര്‍ത്തേണ്ടത്
എന്തായിരുന്നു നിര്‍ത്തിയത്

ഒഴിഞ്ഞ കൂട്
വിരലുകള്‍ ഊര്‍ന്നു വീണ കൈപ്പടമാണ്
നമ്മളല്ലാതാ‍യ നമ്മുടെ ജീവിതം
മാടി മാടി വിളിക്കുന്നതെന്താണ്

കൂട്ടില്‍ നിന്നുപുറത്തേക്കു തല നീട്ടി
ആറാംവിരല്‍ പോലെ
തെറിച്ചു നില്‍ക്കുന്നൂ ഒരാള്‍
‍വരൂ രണ്ടു വിരലുകളായെന്നു
വെല്ലുവിളിച്ച്

പരസ്പരം കത്തിക്കാന്‍
‍ഇപ്പോഴുമുണ്ടോ ഉള്ളിലാ തീ
എങ്കില്‍ കത്തിക്കൂ
കത്തട്ടെ

Thursday, March 12, 2009

കവികള്‍ക്കൊരു ക്വട്ടേഷന്‍


9248 മലയാള കവികളെ വധിക്കണം
ഇന്നു തന്നെ നടക്കണം
ഞാനടക്കം കത്തിച്ചാമ്പലാകണം
പറഞ്ഞതു പ്രകാരം തുക
കൂടുതല്ലാതെ കുറവുണ്ടാകില്ല

കവികളായതുകൊണ്ട്
അവര്‍ പ്രധാനികളോ
വിലമതിക്കുന്നവരോ
അല്ലാത്തതു കൊണ്ടും
പ്രജകള്‍ വാഴാത്തകൊച്ചു കൊച്ചു ദ്വീപുകളുടെ
എകാധിപതികളായതു കൊണ്ടും
നിങ്ങളുടെ വിലക്കിഴിവില്‍
‍കൂടുതല്‍ കവികളെക്കൂടി ചേര്‍ക്കുന്നതാണ്


ആത്മഹത്യക്കായി
സൈദ്ധാന്തിക വെല്ലുവിളികളില്ലാത്തതിനാല്‍
‍അപകടമരണങ്ങള്‍
‍കുറേ ചോദ്യങ്ങള്‍ക്കെളുപ്പത്തില്‍
ഒറ്റവാക്കില്‍‍ ഉത്തരമാകും

ഒരേ ഭാഷയില്‍
ഒരേ രൂപത്തില്‍
ലോകത്തിനോട് ഒരുമപ്പെടുന്നതിനാല്‍
എതിര്‍പ്പുകള്‍ തീരെ ഉണ്ടാകില്ല
ഒറ്റ കുഴലൂത്തില്‍എലികളെപ്പോലെ
കുഴിമാടത്തിലേക്കു
കുതിച്ചു കൊണ്ടിരിക്കും


എല്ലാ‍വരും ഒരേ ശബ്ദത്തില്‍
താഴ്ന്നസ്ഥായില്‍
ഒച്ചയിടുന്നതെന്തെന്നു ചോദിക്കരുതേ
വേറിട്ട ശബ്ദം
അലോസരപ്പെടുത്തുമെന്നറിയില്ലേ
അലോസരതകള്‍
‍അലസഗമനത്തെ തടസ്സപ്പെടുത്തും

കാലമൊരു ജലാശയമാക്കിയവര്‍
ഒരു കുത്തൊഴുക്കും സാധ്യമാക്കാത്തവര്‍
‍ചെറുവാക്കെറിഞ്ഞു തീര്‍ത്ത കുഞ്ഞോളങ്ങള്‍
പ്രളയമല്ലോ
എന്നു അമിതവിശ്വാസിയാകുന്നവര്‍

ഇതൊക്കെയല്ലേ ഞങ്ങള്‍ക്കാവൂ
ഞങ്ങള്‍ ഞങ്ങളെത്തന്നെ മാത്രം വായിച്ചു
രതിയറിയുന്നവര്‍
സ്വയംഭോഗത്തിന്റെ ചക്രവര്‍ത്തിമാര്‍
‍കവികള്‍ മാത്രമുള്ള രാജ്യത്തിനായി
ഉദയംകൊണ്ടവര്‍

കെണിയാണെന്നറിഞ്ഞും
ആകര്‍ഷിക്കപ്പെട്ടവരെത്തും
മരണമാണെന്നറിഞ്ഞും വിഴുങ്ങും
കവികളല്ലേ എളുപ്പമായിരിക്കും കാര്യങ്ങളെല്ലാം
പറഞ്ഞതില്‍ നിന്നുകുറച്ചെങ്കിലും കുറച്ചു കൂടെ


ഒന്നും സംഭവിപ്പിക്കാത്ത
കവിതയിലെ വരികളായി
കീഴടങ്ങിയ ഒരു ജനതപോല്‍
തലകുനിച്ചവരെത്തും
അടച്ചിട്ടാലുമില്ലെങ്കിലും
കത്തിക്കുമ്പോള്‍
‍ആരും പുറം വാതിലിലേക്കു കുതിക്കില്ല
ഉറപ്പ്



വാല്‍ക്കഷ്ണം:

അവര്‍
‍കത്തിച്ചാ‍മ്പലയതിനു ശേഷം
കണ്ടെത്തിയ എണ്ണമറ്റ കവിതകളില്‍
‍തലക്കെട്ടിനു മുകളിലെ
കവികളുടെ പേരുകള്‍ മാത്രം കരിഞ്ഞു പോയിരുന്നു

പിന്നീടവ
ഒരേ കവിയുടെ
ഒരേ കവിതകളുടെ ഭാരമായി
ചരിത്രത്തില്‍ സ്ഥാനം പിടിച്ചെന്ന്
കാലത്തില്‍ താഴ്ന്നു കിടന്നെന്ന്

എക്സിക്യുട്ടീവ്




നിനക്ക്
അടഞ്ഞയിടങ്ങള്‍ പ്രശ്നമായിരുന്നില്ല
ഇടിച്ചു കയറലുകള്‍ ശീലമായി
ഉപചാര വാക്കുകളാല്‍
വാതിലുകള്‍ മലര്‍ക്കെതുറന്നു
വെട്ടില്‍ വീഴ്ത്തുന്ന ചിരികളില്‍
‍നിനച്ചിരിക്കാതെ വീണുപോയവര്‍
അനന്യമായ ‍ശരീരഭാഷയുടെ
ചുഴികളില്‍മുങ്ങിപ്പോയവര്‍


ടാര്‍ഗറ്റിന്നപ്പുറമല്ലാതെ
നിനക്ക്
ഇപ്പുറമൊന്നില്ല
ഓരോ കണക്കെടുപ്പിലും
അടിവരയ്ക്കു മുകളിലെ അക്കങ്ങള്‍
‍ഉച്ഛത്തില്‍ കൈയ്യടിച്ചു
ലാഭ ശതമാനം
വെയിറ്റ് ലിഫ്റ്ററെപ്പോലെ
ഉയര്‍ത്തിക്കൊണ്ടേയിരുന്നു


ഒരു ഇടപാടും
നടക്കാതെ പോയില്ല
കിട്ടാകടങ്ങള്‍ ഉണ്ടായില്ല
അക്ഷമയോടെ കാത്തിരുന്നു
വാതിലുകള്‍ താനേ തുറന്നു
സൌമ്യമായ ചിരി
ചുണ്ടില്‍ നിന്നൊരിക്കലും മാഞ്ഞില്ല
തേച്ചു മിനുക്കിയ ഉടുപ്പില്‍
ഭൂമിയിലെ സകല വസന്തങ്ങളും
വാറ്റിയുണ്ടാക്കിയ സുഗന്ധത്തില്‍
‍അക്ഷീണവും
ശാന്തവുമായ നിന്റെ അലച്ചിലുകള്‍
‍നിര്‍ത്താതെ
വേഗങ്ങള്‍ കുറയാതെ
പുതിയതു തേടിക്കൊണ്ട്



മരണമേ
എനിക്കസൂയ തോന്നുന്നു
നീ എത്ര നല്ല എക്സിക്യുട്ടീവ്

Saturday, February 21, 2009

ജി പി എസ്



പ്രിയമുള്ളവളേ
ഞാനിവിടെയാണ്
ഇവിടെ..
ഈ വലിയ ഷോപ്പിങ്ങ് മാളിനുള്ളില്‍
ഈ ചെറിയ ബെഞ്ചില്‍

കൃത്യമായി പറഞ്ഞാല്‍
ALDO ക്കു പുറകിലായി
MANGO ക്കു വലതു വശത്തായി
GIORDANO ക്കു തൊട്ടുമുന്നിലായി
Pepe Jeans ന്റെ ഇടതു വശത്തായി
ഞാനുണ്ട്


പ്രിയമുള്ളവളേ
ഞാനെവിടെയാകും
കാലങ്ങള്‍ കഴിഞ്ഞു
എന്നെ തിരയുമ്പോള്‍

COCO COLA ഉള്‍ക്കടലില്‍
PEPSI മഹാസമുദ്രങ്ങളില്‍
NIKE പീ0ഭൂമിയില്‍
MARLBORO മഴക്കാട്ടില്‍
SHELL മരുഭൂമിയില്‍
NESTLE സമതലത്തില്‍
BASKIN ROBINSON ധ്രുവപ്രദേശങ്ങളില്‍
GLAXO പര്‍വ്വതനിരകളില്‍
AQUA FINA നദികളില്‍
PHILIPS ചന്ദ്രനില്‍‍
MACDONALD ഉപഭൂഖണ്ഡത്തില്‍
BOSCH സൂര്യനു താഴെ..

ആ ലോഗോളത്തിനുള്ളില്‍
നിനക്കുണ്ടെന്നു തോന്നിപ്പിക്കുകയും
എനിക്കു ഞാന്‍ ഇല്ലെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന
രണ്ട് രേഖകള്‍ കൂട്ടിമുട്ടുന്ന
ഒരു ബിന്ദുവില്‍
എവിടെയോ ഞാന്‍
എവിടെയോ ഇല്ല ഞാന്‍

Wednesday, February 18, 2009

എന്നെയെഴുതാത്തതെന്തു നീ....


എന്നെക്കുറിച്ചു മാത്രം
എന്നെക്കുറിച്ചു മാത്രം
എഴുതാത്തതെന്തു നീ
എന്നെയും കവിതയാക്കത്തതെന്തു നീ

കുത്തി നിറക്കും കണ്ണില്‍ കണ്ടതെല്ലാം
നിരത്തും മണ്ണിലറിഞ്ഞതെല്ലാം
നിന്നെ കോര്‍ത്ത പെണ്ണുങ്ങള്‍
നിന്നെ തകര്‍ത്ത ആണുങ്ങള്‍
തിന്നു തീര്‍ത്ത പല രുചികള്‍ രാജ്യങ്ങള്‍
കുടിച്ച മദ്യത്തെ സ്തുതിച്ച്
വലിച്ചു തീര്‍ത്ത വിരലുകളെക്കുറിച്ച്

ഞാന്‍ മാത്രം കേള്‍ക്കുമധോവായു
ലോകമറിയാത്ത വായ്നാറ്റം
മുറി മുഴക്കും കൂര്‍ക്കം വലി
ഞാന്‍ മാത്രമറിഞ്ഞ നിന്റെ വട്ടചൊറി
ഞാനിപ്പോഴും ഐസിട്ടു കാക്കും നിന്‍ പൂര്‍വ്വകാമുകിമാര്‍
‍ഞാന്‍ പെറ്റ നിന്റ്റെ കുഞ്ഞുങ്ങള്‍
‍ഞാനൊറ്റക്കു കരേറിയ
നിന്നെയോര്‍‍ത്തോര്‍ത്തു ചതുപ്പായ രാത്രികള്‍
കവിത മൂക്കുമ്പോഴുള്ള നിന്‍‍ വളിച്ച മൌനങ്ങള്‍
നീ‍ തെല്ലും പകരാത്ത
ഞാനേറെ ആശിച്ച പ്രണയപ്പനികള്‍
‍നിന്നിലെ സകല മൃഗങ്ങള്‍ക്കുംഇരയായ്
തീര്‍ന്നു തീര്‍ന്നില്ലാതാകുന്ന
എന്നെക്കുറിച്ചുമാത്രം
എന്തേ???

പ്രിയമുള്ളവളേ
കവിതയെന്നാല്‍ ജീവനോടെ കുഴിച്ചുമൂടി
ജനന തിയ്യതി മാത്രം കുറിക്കപ്പെട്ട
കല്ലറകളാണ്
മരണം നിശ്ചയിക്കുന്നത്
ആരെന്നെനിക്കറിയില്ല
സ്മാരകങ്ങള്‍ക്കുള്ളിലതു ജീവിക്കുന്നുവോ
മരിക്കുന്നുവോ
ഞാന്‍ തിരക്കാറില്ല

ഒന്നെനിക്കറിയാം
എന്റെ ബോധത്തിനു ചുറ്റും
കവിതയാകാന്‍ വിധിക്കപ്പെട്ടവരുടെ
നീണ്ട വരികളെ

നിന്നെക്കുറിച്ചു ഞാന്‍ എഴുതുകില്ലോമനേ
നീയെനിക്കിതുവരെ സ്മരണയല്ലോമനേ
നിന്നെ ഞാന്‍ ജീവനോടെ അടക്കുകില്ലോമനേ




Saturday, February 14, 2009

ചെ-ചെ





ചെയെ നെഞ്ചിനുമുകളില്‍
ഷര്‍ട്ടില്‍ ചേര്‍ത്തു വെച്ച നീയും
ചെയെ നെഞ്ചിനുള്ളില്‍
ഹൃദയത്തില്‍ മിടിപ്പിച്ച ഞാനും
മകനേ ,ഇത്രയല്ലേയുള്ളൂ
നാം തമ്മിലുള്ള ദൂരം

Tuesday, February 10, 2009

ഞാന്‍ പുരുഷന്‍



നാപ്കിന്‍ മാറ്റുമ്പോള്‍
‍ചന്തി കഴുകി കൊടുക്കുമ്പോള്‍
‍എണ്ണ തേപ്പിക്കുമ്പോള്‍
കുളിപ്പിക്കുമ്പോള്‍
ക്രീം പുരട്ടുമ്പോള്‍
‍ഉടുപ്പണിയിക്കുമ്പോള്‍
വാതില്‍ ചാരി
ഒരുമിച്ചു കളിക്കുമ്പോള്‍
‍കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍

ആരോ
എന്തോ
പിന്‍തുടരുന്നതു പോലെ
സ്വകാര്യതകള്‍ മുറിയുമ്പോള്‍
‍മനസ്സറിയും പോലെ
ഒളിപ്പിച്ചുവെച്ച ക്യാമറ
ഒപ്പിയെടുക്കും പോലെ
*180 ഡിഗ്രിയുടെ കണ്‍വെട്ടത്തില്‍ പെടാതെ
പുറകില്‍ അദൃശ്യമായി നില്ക്കും പോലെ
എനിക്കറിയാനാകുന്നു ചൂടുള്ള സാന്നിദ്ധ്യം

അതു മറ്റൊന്നുമായിരുന്നില്ല
ഭയത്തിന്റെ
ആശങ്കയുടെ
ആകുലതയുടെ
അവിശ്വാസത്തിന്റെ
രണ്ടു കണ്ണുകളായിരുന്നു
എന്റെ മകളുടെ
അമ്മയുടെ കണ്ണുകള്‍


* കിംകി ഡുക്കിന്റെ ത്രീ അയേണ്‍ എന്ന സിനിമ ഓര്‍മ്മിക്കുന്നു




Sunday, February 8, 2009

ചുള്ളിക്കാട്






*തമ്പിന്‍ മുപ്പതാം വാര്‍ഷികോത്സവം
തിരുനാവായാ മണ‍ല്‍പ്പുറത്ത്
ഉള്ളിലാളൂരിലെ മൂത്തകള്ള്
ഉള്ളിമൂപ്പിച്ച മുതിരത്തോരന്‍
വരുംവഴി എടപ്പാളിലിടുങ്ങിനിന്നു
മോന്തിയ വിയര്‍ത്ത ബിയര്‍


ബലിയിടും പടവില്‍ മുങ്ങിയപ്പോള്‍
മരിച്ച കുഞ്ഞുങ്ങള്‍ മത്സ്യമായ് കൊത്തി
മാറാ മുറിവിപ്പോള്‍ വിങ്ങുന്നു
വിങ്ങുന്നൂ കിടപ്പിലായ പുഴ
ഒഴുക്കിയ ജലത്തെയോര്‍ത്ത്
ഭോഗിച്ചു ഭോഗിച്ചു ശോഷിച്ച
മണലിന്നുടലിനുമേല്‍ വീണ്ടും
ആര്‍ത്തിയോടെ പുണരും സന്ധ്യ


അരവിന്ദന്‍ പല ചിരാതുകളായി
നിളയിലലയുന്നു, ഹരിഗോവിന്ദന്‍
‍ഇടശ്ശേരിചൊല്ലിയിടയ്ക്കയില്‍
കുറ്റിപ്പുറം പാലം പൊളിയുന്നു
അക്കരയിക്കരെ നില്‍പ്പവര്‍ വഴിമുറിഞ്ഞാ-
ഴമില്ലായ്മയിലേക്കൊഴുകുന്നു


പോകനൊരുങ്ങവേ
മണലില്‍ നിന്നുയര്‍ന്ന കൈകള്‍
‍കാ‍ലില്‍ കെട്ടിപ്പിടിച്ചു കെഞ്ചി
പട്ടാമ്പിപ്പുഴയില്‍ പണ്ടു കുളിക്കുമ്പോള്‍
ചുഴിയിലൊടുങ്ങിയ ചങ്ങാതിയോ നീ
ആരൊക്കെയോ വേദിയില്‍ വരുന്നു
ആര്‍? ആരെന്നുമറിയാതായി


എന്റെ മുന്നിലിരിപ്പുണ്ട്
നോക്കിയ എറിക്ക്സണ്‍ സാംസങ്ങ്
എല്‍ ജീ മോട്ടറോള ഐമേറ്റ്
ഇറുകിയ ഷര്‍ട്ടില്‍ പാന്റ്സില്‍
മസില്‍പ്പെരുക്കി മുടിനിവര്‍ത്തി
മധുരപ്പതിനേഴിന്നവതാരങ്ങള്‍
‍എസ്സെമെസ്സില്‍ മിണ്ടിയും
റിങ്ടോണില്‍ കലഹിച്ചും


പെട്ടെന്നതാ പരിചിതശബ്ദമരങ്ങില്‍
ഉടഞ്ഞ ഘടമൊട്ടിച്ചു മുട്ടും മുഴക്കത്തില്‍


‍പാതാളത്തില്‍ നിന്നവര്‍ തലപൊക്കി
ക്യാമറയിലൂടെനോക്കിപ്പറഞ്ഞു
ഇതയാളല്ലേ കരയും സീരിയലിലെത്തും പതിവുകാരന്‍
വീണ്ടുമവര്‍ പരസ്പരമയച്ചു രമിച്ചു
ഒളിച്ചു പകര്‍ത്തിയ കാലുകള്‍ മുലകള്‍ തുടകള്‍
‍വെട്ടിമാറ്റിയ തലകള്‍ ജീവിതങ്ങള്‍ ശവങ്ങള്‍


ഓ അയാള്‍
എന്റെ പതിനേഴിന്‍ തുടക്കത്തില്‍
‍എവിടെ ജോണെന്നു ചോദിച്ചെന്റെ കൌമാരത്തെ
എനിക്കറിയില്ലെന്നു മുട്ടുകുത്തിച്ചവന്‍
ജീവനോടെ തോലുരിഞ്ഞ വാക്കുകളഴിച്ചു വിട്ടവന്‍
എങ്ങെന്നില്ലാതെ കുതിക്കും ജീവിതത്തില്‍ നിന്നെന്നെ
കവിതയിലേക്കുന്തി മുഖമടച്ചു വീഴ്ത്തിയവന്‍
എരിയാന്‍ തുടങ്ങുമെന്നകങ്ങളെ നിന്‍ കാറ്റാല്‍
‍ആളിപ്പടര്‍ത്തിയതില്‍ കുറച്ചു കെട്ടെങ്കിലും
പണ്ടാരം പിടിക്കാന്‍ ഓര്‍മമകളതു-
മരണമില്ലാതെ തൂങ്ങിയാടുന്നതെന്തിന്


അന്ന് കൊടും മഴയിലും കത്തും വനം നീ
ദൂരെ ഞാന്‍ നിന്നെ കണ്ടു പൊള്ളി
തുരുതുരാ വലിക്കും സിഗരറ്റുകള്‍
കുത്തിക്കെടുത്തിയതെന്‍ ഹൃദയത്തിലായിരുന്നല്ലോ


തകര്‍ന്നപ്പാലത്തിന്നടിയില്‍ നദി നിശ്ചലമതിന്നി-
രുകരകള്‍ സമാന്തരമായതിവേഗമൊഴുകി



* അരവിന്ദന്റെ സിനിമ

Tuesday, February 3, 2009

എന്റെ പത്മിനീ ....


*അവീര്‍
ട്രക്കും ട്രയിലറും
മേയുംമേടാ‍ണ്
തലയറ്റ് വാലറ്റ്
തലയും വാലുമില്ലാതെ
ഉടല്‍ മാത്രമാ‍യി വിശ്രമിക്കുമിടം
അറ്റുപോയതെല്ലാം യോജിച്ച്
പൊടുന്നനെ ജീവനെടുത്തു പായും
ജന്തുക്കള്‍ വാഴും കാട്

ഇവര്‍ക്കിടയില് ‍പൊടിപിടിച്ചു നീ കിടക്കുന്നു
പത്മിനീ എന്റെ പ്രിയപ്പെട്ടവളേ
നെഞ്ചില്‍ മെര്‍സിഡസ് ലോഗോ അണിഞ്ഞ്
എന്തോ ആവാന്‍ മെനക്കെട്ട്
ഒന്നുമാവാതെ
കുറേ തകര്‍ന്ന വണ്ടികള്‍ക്കിടയില്‍
‍നിന്റെ പത്മിനീശയനം

അടുത്ത വീട്ടിലെ
ഗള്‍ഫുക്കാരന്‍ജോണിയേട്ടന്റെ
സ്ത്രീധനമായി ആദ്യമായി നിന്നെ തൊട്ടു
ക്രീം നിറത്തില്‍
നീ വേഷ്ടിയുടുത്ത നായരുപെണ്ണ്
നിന്റെ ഞരക്കത്തില്‍ ‍ഞങ്ങള്‍ രതിമൂര്‍ഛയിലായി
നിനക്കു കണ്ണുപറ്റാതിരിക്കാനാണു
മോളിച്ചേച്ചിയെന്നു
അടക്കം പറഞ്ഞു
സോപ്പെടുത്തോ തോര്‍ത്തെടുത്തോ
സോപ്പു പെട്ടി വരുന്നേ
ശത്രുക്കള്‍ കുശുമ്പു കുത്തി

ജോണിയേട്ടന്‍ തിരിച്ചു പോയപ്പോള്‍
‍നാല് ടയറുമഴിഞ്ഞ് കട്ടപ്പുറത്തേറി
ഒപ്പം മോളിചേച്ചിയും

ഇതാ നീ ഇവിടെ
എക്സ് 5 നോടും ലാന്റ് ക്രൂയിസറിനോടും
ലാന്റ് റോവറിനോടും നിസ്സാന്‍ പട്രോളിനോടും മല്ലിട്ട്
കടഞ്ഞെടുത്ത ഉടലുകളില്‍
വീതി കൂടിയ ജീവതത്തില്‍
‍ചെറുതായി ചെറുതായി
എത്ര ഓടിയിട്ടും എങ്ങുമെത്താതെ
ചന്തമെല്ലാം ആപേക്ഷിമെന്നറിവില്‍
‍പൊടിപിടിച്ച് ആര്‍ക്കും വേണ്ടാ‍തെ
ഉപേക്ഷിക്കപ്പെട്ട ആയപോലെ
പിടികൊടുക്കാന്‍ കാത്തുനില്‍ക്കും
നിയമരേഖകളില്ലാത്തവളെപ്പോലെ


തിളങ്ങുന്ന വീഥിയില്‍
നീ കോമാളിയായിട്ടുണ്ടാകും
വൃദ്ധവേശ്യയെപ്പോലെ
നീ പരിഹാസ്യയായിക്കാണണം
എസ്കലേറ്ററില്‍ കയറാന്‍ ഭയക്കും
നാട്ടിന്‍ പുറത്തുക്കാരിയെപ്പോലെ
അതോ ഇതെനിക്കുള്ളിടമല്ലെന്നറിഞ്ഞ്
താനേ ഒഴിഞ്ഞതോ
പൂട്ടിയിട്ട മുറിയില്‍ നിന്നു
രക്ഷപ്പെട്ട മറ്റൊരു ഇരയോ

തിരിച്ചുപോയാല്‍
ഒരു വഴിയും നിന്റ്റേതാകില്ല
കാലഹരണപ്പെട്ട പ്രസ്ഥാനം പോലെ
ആരും ശ്രദ്ധിക്കാതെയാകും
‍ടൊയോട്ടയും ഹോണ്ടയും ഹയുണ്ടായും
സ്ക്കോഡയും ഫോര്‍ഡും ഷെവര്‍ലയും
ഭൂതകാലം മറന്ന നിന്റെ ഇടവഴികളിലുരുളുന്ന
വലുതായ യാഥാര്‍ത്ഥ്യമാണ്
അവര്‍ക്കിടയില്‍ നീ
മദ്യവിരുദ്ധ സമരം നയിക്കുന്ന ഗാന്ധീയനെപ്പോലെ
അപഹാസ്യമാകും
ചിലപ്പോള്‍ അമ്പാസഡര്‍
‍ചെറിയ ഉള്‍മാറ്റങ്ങളുള്ള
മാര്‍ക്സിസ്റ്റുക്കാരനെപ്പോലെ
നിന്നക്കൊരു തോള്‍ തന്നേക്കാം
ഉറപ്പില്ല
നീയോടിയ ദൂരങ്ങള്‍
വീണ്ടുംപൂജ്യത്തിലേക്കു മടങ്ങും

അധികം വൈകാതെ
ഒരു ഉരുക്കു കൈ തട്ടിപ്പരത്തും വരെ
തുരുമ്പെടുത്തു അനാഥമായി തന്നെ കിടക്കും
നിന്റെ ജീവിതം
മറ്റേതൊരു കുടിയേറ്റ ജീവിതം പോലെ.


*ദുബായിലെ ട്രക്കുകളുടെയും ട്രയിലറുകളുടെയും ഗാരേജുകളുള്ള വളരെ ഇറുകിയ സ്ഥലം.

Sunday, February 1, 2009

സെക്കണ്ട് ഹാന്റ്




ഇതാണ് ഷോറൂം

പോര്‍ഷെ കയീനൊരു വെട്ടു സ്രാവാണ്

നിസ്സാന്‍ മുറാനോ നീ‍ര്‍നായ

ജി എം സി ബ്ലേസര്‍ സടകുടഞ്ഞ സിംഹം
ജീപ്പ് റാങ്ഗ്ലര്‍ കഴുതപ്പുലി
കലമാനാണു റേഞ്ച് റോവര്‍
കഴുത ടൊയോട്ട കൊറോള
മുയലിനെപ്പോല്‍ ഡൈഹാട്സു സിറിയോണ്‍
കടലാമയാണു ഫോക്സ് വാഗണ്‍ ബീറ്റില്‍
എലിയെപ്പോല്‍ ഹോണ്ട ജാസ്
മലവണ്ടു റാവ് 4
ചിറകുവിടര്‍ത്തിയ കഴുകന്‍ ലംബോര്‍ഗിനി
ചീറ്റയെപ്പോല്‍ ജാഗ്വാര്‍

തടവിലായ അമേരിക്കന്‍ ഭടന്‍ ഹമ്മര്‍ എച്ച് 3
മരുക്കൊള്ളക്കരനെപ്പോല്‍ ലാണ്ട് ക്രൂയിസര്
‍ബദുവിനെപ്പോല്‍ നിസ്സാന്‍ പട്രോള്
‍ജെല്‍ പുരട്ടി ടൈ കുടുക്കിയ എക്സിക്യുട്ടീവ് ബി എം ഡ്ബ്ലിയു X5
പാതിമുടികൊഴിഞ്ഞ ആഡ്യന്‍ മെര്‍സിഡസ് ML3

പുറകിലാണു
സ്ക്രാപ്പ് യാര്‍ഡ്
വന്നു കാണൂ

അച്ഛന്റെ കാഴ്ച്ചയുള്ള ഒറ്റക്കണ്ണ്
അമ്മയുടെ കേടുവരാത്ത പല്ല്
കാറപകടത്തില്‍ മരിച്ച കൂട്ടുക്കാരന്റെ
തകരാത്ത ഹൃദയം
കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചകുട്ടികളുടെ
ഒടുക്കത്തെ ചിരി
തൂങ്ങിമരിച്ച തൊഴിലാളികളുടെ
തുളവീണ ശ്വാസകോശം
ബലാത്സംഘം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
തുന്നിക്കെട്ടിയ യോനി
വിശപ്പുകൊണ്ടു പോക്കറ്റടിച്ചവ്ന്റെ മുറിച്ചെടുത്ത കൈ
കുടിയൊഴിക്കപ്പെട്ടവരുടെ
വണ്ടിക്കടിപ്പെട്ടു കലങ്ങിയ തലച്ചോര്‍
ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട പെണ്ണുങ്ങളുടെ
ചിന്നിയ ഗര്‍ഭപാത്രം
വീടുതടങ്കലില്‍ മരിച്ച ചിത്രകാരന്റെ
വളഞ്ഞ വിരലുകള്‍
‍മുദ്രവെക്കപ്പെട്ട തുറന്ന വായ്
ഇല്ലാതായ്ക്കൊണ്ടിരിക്കുന്ന ജനതയുടെ
അവസാനമായി ചുരുട്ടിയ മുഷ്ടികള്‍
അനന്തമായ അശാന്ത യാത്രകളുടെ
കാല്‍പ്പാദങ്ങള്‍

എന്താണന്വേഷിക്കുന്നതു സര്‍
ഇനിയും കിട്ടിയില്ലേ
തീര്‍ന്നിട്ടില്ല സര്‍
വന്നാട്ടെ






Saturday, January 31, 2009

ശ എന്ന അക്ഷരത്തെക്കുറിച്ച്


(ഫ് എം റേഡിയോ R J കള്‍ക്ക് പിന്നെ ശ ക്കു പകരം ഷ പറയുന്ന ഏവര്‍ക്കും)


ശരിയെ പിളര്‍ത്തി
ശരീരത്തെ കീറിമുറിച്ച്
ശാരീരത്തില്‍ അപസ്വരമായി
ശാന്തിയെ അശാന്തമാക്കി
ആശകളെ നശിപ്പിച്ച്
ആശ്രയത്തെ അനാഥമാക്കി
മീശയെക്കൊഴിച്ച്


ശ്വാസത്തെ നിശ്ചലമാക്കി
ആശ്വാസത്തെ ഞരുക്കി
നിശ്വാസത്തെ മലിനമാക്കി
വിശ്വാസത്തെ ഒറ്റിക്കൊടുത്ത്
വിശപ്പും കശാപ്പും
ശവവും ശയ്യയും
ഒന്നാക്കി

ആദര്‍ശത്തില്‍
ദര്‍ശനത്തില്
‍മറകള്‍ തീര്‍ത്ത്
*ഷ യുടെ വരവ്
ഒരു കുതിരപ്പുറത്ത്
ആയുധ ധാരിയായ്

നിശ്ശബ്ദ്ധതക്കേറ്റവും അടുത്തു നില്‍ക്കും
മൃദുലനും സൌമ്യനുമായശബ്ദമേ
ശ കാരമേ
നീയുള്ളിടം മാത്രം തിരഞ്ഞു നിന്നെയില്ലാതാക്കാന്‍
യെന്ന ഏകാധിപതി

ശ രാജ്യത്ത് സൈനികരില്ലായിരുന്നു
ചവുട്ടിമെതിക്കുമ്പോള്‍ ബുദ്ധ ഭിക്ഷുക്കളെപ്പോലെ
താഴ്ന്ന സ്ഥായില്‍ മന്ത്രം ചൊല്ലി
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു


ശയെ എനിക്കു രക്ഷിക്കണം
യെ എതിര്‍ത്തു തോല്‍പ്പിക്കണം
എങ്ങിനെ ?

ഞാനും ശ എന്ന അവസ്ഥയിലായിരിക്കെ




* ഷ എന്ന അക്ഷരത്തിന്റെ ചിത്രത്തിന് കുതിരപ്പുറത്തിരിക്കുന്ന പടയാളിയോട് സാമ്യമുണ്ടെന്നു വിവക്ഷ.

Thursday, January 29, 2009

നവംബര്‍ 19 , 2007


(മകള്‍ പിറന്ന ദിനത്തിന്റെ ഓര്‍മ്മക്ക്)

നിര്‍ത്താതെയുള്ള കരച്ചിലിന്നൊച്ചയായിരുന്നു
നിന്നെ അറിഞ്ഞ ആദ്യക്കാഴ്ച്ച
ഞാന്‍ തൊട്ട നിന്റെ ആദ്യഗന്ധം

ദൂരങ്ങള്‍ക്കപ്പുറം
എന്റെ കൈ പിടിക്കാന്‍
‍പിടയുന്ന കരച്ചില് ‍സെല്‍ ഫോണിനെ
ഉലച്ചു കൊണ്ടിരുന്നു


വന്യവും പൌരാണികവുമായ
എന്റെ ഉള്ളിടങ്ങളെ
നിന്നിളം തേങ്ങലിന്റെ
വിരലുകളാല്‍ കോറി ജലധാരകള്‍ തീര്‍ത്തു
കാമുകനായി മാത്രം ജീവിതം നീന്തുമെന്റെ
‍കൈകാലുകള്‍ കുഴയുവാന്‍ തുടങ്ങി


ജീവിതമത്രയും ഞാന്‍ കൊണ്ട
പെണ്‍ കരച്ചില്‍ പോലായിരുന്നില്ലതിന്‍ നാദം
ഇതുവരെ കേള്‍ക്കാത്ത ശ്രുതിയില്‍
‍ഞാന്‍ സംഗീതമാകുമ്പോഴേക്കും
ഇരകളാ‍യി
കൈകൂപ്പിനില്‍ക്കും
പെണ്‍കുഞ്ഞുങ്ങള്‍ മുന്നില്‍ തേങ്ങി നിന്നു


പെട്ടെന്നു ഞാന്‍ ഫോണ്‍ മുറിച്ചു


എന്റെ തീരത്തനാഥമായി കിടക്കുമ്പോള്‍
എനിക്കു കേള്‍ക്കാനാവുന്നുണ്ട്
ആകുലതകള്‍ക്കു മേല്‍ ഘനീഭവിച്ചു കിടന്ന കുഞ്ഞുകരച്ചിലിന്‍ നദി
ഉരുകി ഒഴുകുന്നത്
എന്നെ തഴുകി താരാട്ടുന്ന രാഗമായി മാറുന്നത്
നീലാംബരിയില്‍
പ്രണയം തീര്‍ത്ത മുറിവുകള്‍ ‍ഉണങ്ങിയില്ലാതാവുന്നത്

Tuesday, January 27, 2009

പ്രവാസം



അതൊരു നാടുകടത്തലല്ലതെ മറ്റൊന്നുമല്ല
അഞ്ജാതവും അനിര്‍വ്വചനീയവുമായ
ദേശത്തേക്കുള്ള ആട്ടിയകറ്റല്‍


വിനിമയങ്ങളൊന്നും സാധ്യമല്ലാത്ത
ഭൂപടത്തില്‍ ഇപ്പോഴും തെളിയാത്ത
ഒരു വര്‍ണ്ണത്തിലും രേഖപ്പെടുത്താത്ത
രേഖാംശ അക്ഷാംശങ്ങള്‍ എപ്പോഴും മാറിമറിയുന്ന
ഒഴുകികൊണ്ടേയിരിക്കുന്ന ഒരിടമായിരുന്നു
ആ ദേശം


സുഗന്ധവും തുടുത്ത മുഖവുമായി
പോയവര്‍ തിരിച്ചെത്തിയില്ല
പണിതുകൊണ്ടിരിക്കുന്ന വലിയ വീടിനു മുന്‍പില്
‍ചിരിച്ചു നിന്നില്ല
രുദ്രാക്ഷം സ്വര്‍ണ്ണത്തില്‍ കെട്ടിയ മാലയില്
‍കൈയ്യോടിച്ചു വീമ്പിളക്കിയില്ല
നവഗ്രഹങ്ങളുടെ മോതിരവിരലു കൊണ്ട്
വിസ്ക്കി ഗ്ലാസ്സില്‍ താളം പിടിച്ചില്ല
ജനലുകള്‍ തുറന്നിട്ട് ഭോഗിച്ചില്ല



അവിടം എന്തണെന്നാരും അറിഞ്ഞില്ല
ആരും വിവരിച്ചില്ല
പോയവരാരും തിരിച്ചുവന്നില്ല



ചിലരുടെ രാത്രിക്കുമേല്‍
ലേസര്‍ ബിംബത്തില്‍ പ്രക്ഷേപിക്കപ്പെട്ടുവെന്നു
ഉറക്കമില്ലാത്തവര്‍
‍ഊഴം കാത്തിരിക്കുന്നവര്‍
പ്രാന്തു പറഞ്ഞു



എനിക്കറിയില്ല
ഏതാണു യാഥാര്‍ത്ഥ്യം
മരിച്ചവരുടെ ജീവിതമോ
ജീവിച്ചിരിക്കുന്നവരുടെ മരണമോ

Sunday, January 25, 2009

ഹോട്ട് ഡോഗ്





നാട്ടില്‍ നിന്നാദ്യമായി
എന്റെ ജീവിതം കാണാനെത്തിയതായിരുന്നു
പ്രിയ കൂട്ടുക്കാരന്‍

ഹെനിക്കന്‍ ഫോസ്റ്റര്‍ ബഡ് വൈസര്‍
നെപ്പോളിയന്‍ ബ്ലാക്ക് ലേബല്‍ ഷിവാസ് റീഗല്‍
‍മോന്തി മോന്തി
കസവു വേഷ്ടിയുടുത്ത
വിളമ്പുകാരി പെണ്‍കുട്ടികളെ
നുണഞ്ഞ് നുണഞ്ഞ്
താര ഗീത മുംതാസ് ബിന്ദു പ്രീത
ജീ‍വിതതില്‍ നിന്നൊഴിഞ്ഞ പെണ്ണുങ്ങളെ
‍ഉള്ളില്‍ നിറച്ചു

ഓരോ ഷോപ്പിങ് മാളിലേക്കു കയറുമ്പോഴും
താനിതിനു പാകമാകത്തതെന്നു
ഉള്ളിലേക്കവന്‍ തുറിച്ചു നോക്കി

ബര്‍ഗര്‍ അടയാണെന്നും
പിസ്സ ഊത്തപ്പമെന്നും
ഗൃഹാതുരനായി
ചുട്ട കോഴിയെ കടിച്ചു വലിക്കുമ്പോള്‍
ഏറിവരുന്ന ചാത്തസേവകരുടെ എണ്ണമെത്രയെന്നു ഓര്‍മ്മിപ്പിച്ചു
ജീ‍വിതം ഒരു ഗ്രില്ലിനു
മുകളിലെന്നുനെടുവീര്‍പ്പിട്ടു

കെ ഫ് സി യിലെ കോഴി
ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെടുന്ന
മാംസവും എല്ലും മാത്രമുള്ള പിണ്ഡമെന്നറിഞ്ഞപ്പോള്‍ ‍ഓക്കാനിച്ചു
തോടുപൊട്ടിച്ച കരച്ചില്‍
‍കോഴിക്കുഞ്ഞുങ്ങളായി വിരിഞ്ഞിറങ്ങി

സന്ധ്യയില്
‍പിക്ക് അപ്പില്‍ കയറ്റി പോകുന്നതൊഴിലാളികള്
‍അറവുമൃഗമെന്ന് പതുക്കെ പറഞ്ഞു
ഒന്നിനു മീതെ ഒന്നായി കട്ടിലുകളിട്ട ശീതികരിച്ച മുറി
മോര്‍ച്ചറിയാണെന്നു വേദനിച്ചു

2
അവന്‍ തിരിച്ചുപോകുന്ന വൈകുന്നേരം

'ഹോട്ട് ഡോഗ്'
പേരില്‍ വല്ലാത്ത താപം
മലയാളത്തിലേക്കു വിവര്‍ത്തിച്ചവന്‍ ചിരിച്ചു
പേപ്പട്ടിയെന്നു ഞാന്‍ തിരുത്തി

നാലു കാലുകള്‍ ഛേദിച്ചനായപോലെ
അതു മലര്‍ന്നു
പകുത്ത നീളന്‍ ബ്രെഡിനു നടുവില്‍
‍ചോരയില്‍ കുതിര്‍ന്ന സോസേജ്

ആണ്മയില്‍പ്പൊതിഞ്ഞ
ഉദ്ധരിക്കുമ്പോഴേ ഛേദിക്കപ്പെട്ട ലിംഗം
സ്വയം മുറിച്ചിട്ടചൂണ്ടു വിരല്‍

ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ്
പാത്രത്തിലൊരു
ശില്പം പോല്‍കിടന്നു

Thursday, January 22, 2009

ബര്‍ദുബായിലെ ദൈവം



മൌനപ്രാര്‍ത്ഥനാ നിര്‍ഭരമായഅമ്പലത്തിനുള്ളില്‍
‍ഇറക്കുമതി ചെയ്തതണുത്തൂറഞ്ഞ നിശ്ശബ്ദ്ധതയെ
എന്റെ മൊബൈല്‍ കീറിമുറിച്ചു

ശത്രുവിനെപ്പോലെഏവരും തുറിച്ചുനോക്കി
പിടിക്കപ്പെട്ടവനെപ്പോലെമുഖം കുനിച്ചു ഞാനതു നിര്‍ത്തി


അല്പ നേരത്തിനുശേഷം
ഷിര്‍ദ്ധിസായിയുടെവെളുത്ത പ്രതിമക്കുമുന്‍പില്
‍വെളുത്തവസ്ത്രം ചുറ്റിയ
NIKE യുടെ തൊപ്പിയിട്ട
ചെറുപ്പക്കാരനായശാന്തിക്കാരന്റെ മൊബൈല്‍
ശാന്തിമന്ത്രത്തിന്റെ റിമിക്സ് ഉരുവിട്ടു
ഏവരും തുറിച്ചു നോക്കി

ആരെയും കൂസാതെ
അവന്‍ സംസാരിച്ചു തുടങ്ങി
ഭഗവാന്‍ , ആപ് കൈസാ ഹെ ബഹുത്ത് ദിന്‍ ഹോഗയാ
അങ്ങനെ അങ്ങനെ

ദൈവം ഏതു മൊബൈലായിരിക്കുംഉപയോഗിക്കുക
അതായിരുന്നു ഭക്തരുടെ ചര്‍ച്ച

Monday, January 19, 2009

കറുപ്പില്‍ വെളുപ്പില്‍


ചുവന്ന വെളിച്ചം
240 കിമി വേഗത്തെപിടിച്ചുകെട്ടിയില്ല
റൌണ്ട് എബൌടില്‍ആര്‍ക്കും കാത്തുനിന്നില്ല
യെല്ലോബോക്സിന്റെ
അതിര്‍ത്തിയില്‍ കെട്ടികിടന്നില്ല
വേഗസൂചക റഡാറുകളുടെ
വെടിവെക്കല്‍ വകവെച്ചില്ല


ആംബുലന്‍സിനോ
ഹെലികോപ്ടറുകള്‍ക്കോ
പിടിച്ചുകെട്ടാനായില്ല
ഹോളിവുഡ് നായകനെപ്പോലെ
BMW 528i 98 മോഡല്‍ കാറില്
‍അയാള്‍ കുതിച്ചുകൊണ്ടിരുന്നു

രോഷം വണ്ടിയുടെ വേഗമായി
ഉള്ളില്
‍കുഞ്ഞുങ്ങളുടെ പെണ്ണുങ്ങളുടെ
മുറിവേറ്റ ആണുങ്ങളുടെകരച്ചിലുകളായിരുന്നു
പാതിമരിച്ചവരെ ശവപ്പറമ്പിലേക്കുതള്ളാന്‍
കൊണ്ടുപോകുന്നവന്റെ മരവിപ്പോടെ
കാര്‍ പറപ്പിച്ചുകൊണ്ടിരുന്നു
അതിരുകള്‍ നോക്കാതെ
ഇനിയുമില്ലാത്ത ദൂരത്തിലേക്ക്
ലക് ഷ്യമില്ലാത്ത ലക് ഷ്യ് ത്തിലേക്ക്
എന്റെ രാജ്യമേ
എന്റെ രാജ്യമേ എന്നു ഉരുവിട്ടുകൊണ്ട്...

ഒടുവിലൊരു
കൂറ്റന്‍മക്ഡൊണാള്‍ഡിന്റെ സൈന്‍ബോര്‍ഡില്
‍അറിഞ്ഞോ അറിയാതെയോ
ഇടിച്ചു തകര്‍ന്നപ്പോള്
‍ഒന്നും അവശേഷിച്ചില്ല

അറ്റുപോയ ചതഞ്ഞ തല
ശിരോവസ്ത്രത്തിനോടൊപ്പം
ചതുരംഗക്കളം പോലെ
ചോരയില്‍ കുതിര്‍ന്നു കിടന്നു


ഒരു ചതുരംഗപ്പലക
ശിരസ്സിലേറ്റിപാഞ്ഞുപ്പോയ ഉടല്‍
‍എവിടെയോ
വേറിട്ടുപോയതിനെ തേടുന്നുണ്ട്