Monday, November 24, 2008

കൂട്ടച്ചിരിയിലേക്ക് ഒരു പതിനാറ് എം എം ഓര്‍മ്മ


നവംബര്‍ 16 , 1980

I
കാലത്ത്
പതിനാറിന്റെ പെരുക്കപ്പട്ടിക
മന:പാ0മാക്കുമ്പോള്‍
ആകാശവാണിയില്‍
രാമചന്ദ്രന്റെ ദു:ഖസാന്ദ്രസ്വരം
ഗുണനപട്ടികയില്‍
ഒരു ഹെലികോപ്ടര്‍ പിടഞ്ഞു വീണു
മനസ്സില്‍ തലതകര്‍ന്ന
ഓര്‍മ്മ ഇപ്പോഴും കിടപ്പുണ്ട്.

അന്നു ഫസ്റ്റ്ഷോക്ക്
ബാബു ടാക്കിസില്‍
ചില്ലില്‍ കരിപടര്‍ത്തി
വിരലാലെഴുതി സ്ക്രീനില്‍ പതിപ്പിച്ച
ആദരാഞ്ജലിക്കു ശേഷം
ഉണ്ണിമേരിക്കൊപ്പം നീ
പുഴയില്‍ നിന്നുയര്‍ന്നുവന്നു.

വയറും നിതംബവും
നീണ്ട ക്രിതാവുമ്മുള്ള
പെണ്‍നായകരില്‍‍ നിന്ന്
ഒരു ഗ്രീക്കു പ്രതിമ
നിന്റെ മയക്കി വീഴ്ത്തുന്ന ചിരി

ടാക്കീസിലിരുന്ന്
അമ്മയും പെങ്ങളും വാവിട്ടു
കരയാന്‍ തുടങ്ങി

ഒരു മൂന്നാം ക്ലാസ്സുകാരന്റെ
ഡിഷും ഡിഷും അത്ഭുതങ്ങളിലെ രാജാവ്
അങ്ങാകാശം വരെയുയര്‍ന്ന്
ബാല്യത്തിന്റെ തിരശ്ശീലയില്‍
പെട്ടെന്നു കത്തിയമര്‍ന്ന താരം

ഒരു പതിനെട്ടുറീല്‍ ജീവിതം ജീവിക്കാതെ
പഴയ സിനിമാ പോസ്റ്ററുകളുടെ
ജീര്‍ണ്ണഗന്ധമുറിയില്‍
ഉപഹാരങ്ങളുടെ പരിഹാസത്തിലമരാതെ
ട്രയലറിന്റെ ചടുലവേഗതയില്‍ ജീവിച്ചു
മരിച്ചു

അസ്വാഭാവികതകളില്‍ അമാനുഷനായി
അഭിനയത്തില്‍ അതറിയാതെ കുഴങ്ങി
ട്രപ്പീസ്സു കളിക്കാരനായി
ഡ്യൂപ്പില്ലാതെ
കാലത്തെ തലങ്ങും വിലങ്ങും
കീറിപ്പറിച്ചു

വിറളിപ്പിടിച്ച
ചിത്രസന്നിവേശക്കാരനെപ്പോലെ
മരണം നിന്റെ ജീവിതത്തെ
എളുപ്പം കത്രിച്ചു.

കാലത്തിന്റെ ഊഞ്ഞാലില്‍ നിന്നും
ബാലന്‍സു തെറ്റിവീഴുമ്പോഴും
വെട്ടില്‍ വീഴ്ത്തുന്ന ചിരിയുണ്ടായിരുന്നിരിക്കാം
ജീവിതത്തിന്റെ വെള്ളിത്തിര
നിന്നെയുള്‍ക്കൊള്ളാനാവാത്തത്ര ദുര്‍ബ്ബലം

സ്വപ്നത്തിലൂടെ കയറിവന്നു
പുലികള്‍ക്കൊപ്പം

തൂവെള്ള വസ്ത്രധാരിയായ്
ആനക്കൊമ്പില്‍ തൂങ്ങി
താക്കോല്‍ സുദര്‍ശനം പോല്‍ ചുഴറ്റി
പാ‍യുന്ന തീവണ്ടിക്ക് മുകളിലള്ളിപ്പിടിച്ച്
സീമക്കൊപ്പം വരയനിറുകിയ
അടിവസ്ത്രം ധരിച്ച്
ഒരു റെയ്ബണ്‍ കൂളിങ്ഗ്ലാസ്സില്‍
എന്‍ഫീല്‍ഡില്‍ കാറ്റിനൊപ്പം
പടപടക്കും നാല്‍പ്പതിഞ്ചു ബെല്‍ബോട്ടത്തില്‍
കൊള്ളക്കാരനും പോലീസുമായി

പിന്നീട്
എച്ച് & സി ബുക്ക്സ്റ്റാളില്‍
കുന്ദംകുളത്തെ പ്രാചീന അച്ചുകൂടം നിരത്തിയ
മരണമില്ലാത്തവന്‍
അമേരിക്കയില്‍ ജയന്‍
പ്രണയച്ചതിയോ
ആത്മഹത്യയോ
കൊലപാതകമോ
ഉത്തരങ്ങളുടെ കൊച്ചുപുസ്തകങ്ങളായി
പുറംച്ചട്ടയായി
ശിവകാശി വര്‍ണ്ണച്ചിത്രങ്ങളായി

തേള്‍വാല്‍ പുരികം ആനക്കാല്‍ കളസം
ആട്ടിന്‍ ചെവിക്കോളര്‍ തേരട്ടമീശ
ജിംനേഷ്യത്തില്‍ നിന്നിറങ്ങിയ കനംവെച്ച നടത്തം
കാലത്തിന്റെ കല്ലറ തുറന്ന്
സസ്യഭുക്കായ ദിനോസറിനെപ്പോലെ
ലോകത്തിന്റെ കണ്ണാടിക്കൂട്ടില്‍
നീ പതിനായിരമായി
ഇറുകിയചിന്തകളും അയഞ്ഞജീവിതവും
ഉടലഴകിന്റെ ക്രിത്യതയും
ബലംവെച്ച വര്‍ത്തമാനവുമുള്ള
കാലത്തില്‍ നീ അവതാരപുരുഷനാ‍യി

ആത്മാവില്‍ കോമാളിയായവര്‍
നിന്നെ കൂട്ടുപിടിച്ച് വെളിപ്പെട്ടു
മറ്റുള്ളവരില്‍ ചിരിപടര്‍ത്തി
പതിയിരിപ്പുകള്‍ക്കുനേരെ പുറം തിരിഞ്ഞു
സന്നിഗ്ദ്ധകളുടെ കയങ്ങള്‍ താണ്ടാന്‍
നിന്റെ ശരീരം ചങ്ങാടമായി

രക്തസാക്ഷികള്‍ക്കും ചരിത്രനായകര്‍ക്കും
സംഭവിച്ചതുപോലെ
അതിശയോക്തികളുടെ ലോകത്ത്
ഗളിവറായി
ന്യൂനോക്തികളുടെ ഇരുട്ടില്‍്
വേദനയായി
II
പഴയ ഒരു ഫോട്ടഗ്രാഫില്‍
പകച്ച നോട്ടവുമായി ഞാന്‍
എനിക്കൊപ്പം നീ
പ്രസിദ്ധം നിന്റെ കോളിളക്ക സ്യൂട്ടില്‍
പട്ടാമ്പി നേര്‍ച്ചക്കന്ന്
സ്റ്റുഡിയൊക്കുള്ളില്‍
ഞാന്‍ നിന്റെ കൈയ്യില്‍ മുറുകെപ്പിടിച്ചു
ഹാര്‍ഡ് ബോര്‍ഡില്‍ നീ ഇളകുന്നുണ്ടായിരുന്നു

എന്റെ മകന്‍
പഴയ ആ ഫോട്ടോ നോക്കി
കൈകള്‍ തിരശ്ചീനമാക്കി
പല്ലുകള്‍ ഞെരിച്ച്
ഒരു മുറുകിയ സംഭാഷണം കൊഞ്ചുന്നു
എനിക്കും ചിരിക്കാതെ വയ്യ
ചിരിക്കാതെ








Saturday, November 22, 2008

ഗോപിക

ഒരു നാള്‍
കൃഷ്ണ‍ന്‍
പുല്ലാങ്കുഴലില്‍
മഞ്ഞപ്പട്ടില്‍
നിന്‍ വാതിലില്‍ മുട്ടി
പ്രണയം നീട്ടിയാല്‍
എന്തു ചെയ്യും

'സ്വീകരിക്കും‘


അഴിഞ്ഞ ഈര്‍ക്കിലികള്‍ കൂട്ടി

ചൂല്‍ ചുമരില്‍ കുത്തി

അവള്‍ ഗൌരവം കൊണ്ടു


അറിയാതെ മറ്റവളെ

ഒന്നു നോക്കിയാല്‍

ഒരു ദിവസം മുഴുവന്‍

ഒഴുക്കി കളയുന്നവള്‍

ഒരേ നാമം ആവര്‍ത്തിച്ചാല്‍

കനലാട്ടം നടത്തുന്നവള്‍

സ്നേഹിക്കില്ലെന്ന്

വെറുതേ പറയുമ്പോഴേക്കും

തലകുമ്പിട്ടു വിതുമ്പുന്നവള്‍


അറിവില്‍

പതിനാറായിരത്തി എട്ടിന്റെ

കാമുകന്‍ വെച്ചു നീട്ടുമ്പോഴേക്കും


ഛെ ഈ പെണ്ണ്!!

ഭൂതം

ആള്‍ താമസമില്ലാത്ത
വീടിന്റെ ഗന്ധമാണ്
നിനക്കിപ്പോള്‍

മുലഞെട്ടുകള്‍
തുരുമ്പെടുത്ത് പൊടിയുന്നു
മുലക്കും കക്ഷത്തിനുമിടയിലെ
കോണില്‍ മാറാല
കൈകള്‍ കാലുകള്‍
ചിതലെടുത്തിരിക്കുന്നു
നരച്ചീറുകളുടെ ചിറകടി
ഹ്രിദയത്തില്‍
മൂളലില്‍ മൂങ്ങയുടെ കണ്ണുരുട്ടല്‍
ഇമകള്‍ അടക്കുമ്പോള്‍ തുറക്കുമ്പോള്‍
വിജാഗിരികളുടെ അലര്‍ച്ച
ഇരുട്ട് തിളങ്ങുന്ന
നിര്‍ജ്ജല ആഴം
നിന്റെ യോനി

മരിച്ചവന്റെ തണുപ്പില്‍
ഉമ്മ വെയ്ക്കാതിരിക്കൂ

പ്രണയത്തിന്റെ
ദുര്‍മരണം
നടന്ന വീട്
നിന്റ്റെ ശരീരം

കാട്

മരം പോലെ
എന്തിത്ര പരുക്കന്‍
നിന്റെ കൈ

ശരിയാണു
കൈകള്‍ കുത്തി
കാലുകള്‍ മേലോട്ടുയര്‍ത്തിയാല്‍
പത്തു വേരില്‍ പടര്‍ന്ന
രണ്ടു ചില്ലകളുള്ള
ഇലയില്ലാ മരമാണു ഞാന്‍

അതുമാത്രമോ
കേള്‍ക്കുന്നില്ലേ നെഞ്ചില്‍
കളകളമൊഴുകും അരുവികള്‍
കിതപ്പില്‍ കൂറ്റന്‍ ചിറകടി
പുലിനോട്ടങ്ങള്‍
മാനൊതുക്കങ്ങള്‍
എത്ര തട്ടിക്കളഞ്ഞാലും പോകാതെ
വീര്‍ത്തിരിക്കും നോവുകള്‍
തീരാമഴയില്‍
ചതുപ്പാകും ഉള്ളിന്‍ തണുപ്പുകള്‍

നിന്റെ കിരണങ്ങള്‍
എത്തി നോക്കാത്ത
എന്റെയിരുട്ടുകള്‍
നിന്റെ നിശ്വാസത്തില്‍
കത്തും എന്റെ കരിയിലകള്‍

ഒരാള്‍ക്കുള്ള പാതയില്‍
മണ്ണിന്‍ നെറ്റിപ്പട്ടം കെട്ടിയ
ഒറ്റക്കൊമ്പന്‍
എന്റെ സ്നേഹം

ഒറ്റ കുത്തിനു കോര്‍ക്കട്ടെ നിന്നെ

മരത്തിനെ സ്നേഹിക്കും പോല്‍
എളുതല്ല കൊടും കാട്

മറുലോകം

മരിച്ചു കഴിഞ്ഞാല്‍
നാമെങ്ങോട്ടു പോകും
മുകളിലേക്കു പോകുമോ
അതോ ഭൂമിയുടെ
വേരിലേക്കു ആഴുമോ

പ്രേതങ്ങളായി
കുട്ടികളുടെ സ്വപ്നത്തില്‍ ഉലാത്തുമോ
വയസ്സരുടെ നിദ്രാവിഹീന തല്‍പ്പത്തില്‍
ചമ്രം പടിഞ്ഞിരുന്ന്
അവിടുത്തെ കധകള്‍ പറയുമോ

ഇരുമ്പാണിയില്‍ തളച്ചിടുമോ
മച്ചിന്‍ പുറത്ത്
അമാവാസിയില്‍
വെറുതേ ശബ്ദമുണ്ടാക്കുമോ
അതോ പ്രിയപ്പെട്ടവര്‍ക്കരികില്‍
അരൂപിയായ് വിതുമ്പുമോ

ഈച്ചയോ കൊതുകോ
മൂട്ടയോ പാമ്പോ ആയി
ദ്രോഹിച്ചവരെ
ഉറക്കം കെടുത്തുമോ

അമ്മയുടെ കുഴിമാടത്തില്‍
താനേ വളര്‍ന്ന
പേരറിയാച്ചെടി പൂവിട്ടു
ഒരു നാള്‍
പൂവിനെ ഉമ്മവെച്ചു
മരിച്ചിരിക്കുന്ന പൂമ്പാറ്റ

സ്ഫടിക്ച്ചിറകുള്ള
ആ ശലഭം
ആരായിരിക്കും

അര്‍ധം

എന്റെ അടിവയറ്റില്‍
വായ കൊണ്ട്
ശിവലിംഗം തീര്‍ക്കുകയായിരുന്നു
സപര്‍ശത്തിനു മുന്‍പ്
അവിടം കുഴഞ്ഞ മണ്ണായിരുന്നു
സഹസ്ര ജ്രുംഭിത വിരലുകളണ്
നിന്റെ നാവ്

പെട്ടെന്നു കത്തി തീരാത്ത
നാളമാകട്ടെയെന്നു
എന്റെ മുരള്‍ച്ച

സകല പെണ്ണോര്‍മ്മകളെയും
ഗുഹയില്‍ കയറ്റിയ
നീ ആരാണ്
നിനക്കു ഞാന്‍
ആണോ പെണ്ണോ

‘ഒന്നുമ്മവെക്കട്ടെ
ഒറ്റ തവണ’
തട്ടി മാറ്റിയ മുഖത്തില്‍
വേദനിക്കുന്ന മനുഷ്യനെക്കണ്ടു

എന്നെ നീ പെണ്ണാക്കിയോ
നീയെനിക്കു പെണ്ണോ

എന്റെ ഉടല്‍
ആണും പെണ്ണുമായി പിരിഞ്ഞ്
പിന്നീടൊന്നായി

Thursday, November 20, 2008

ശേഷം (മരിച്ചു പോയ സ്നേഹിതന്‍ വേണുവേട്ടന് )

മരിച്ചു പോയവന്റെ
പെട്ടിയടുക്കുമ്പോള്‍
വിലപ്പെട്ടതൊന്നുമുണ്ടായില്ല

മരണം തീണ്ടിയ
ജംഗമ വസ്തുക്കള്‍
അടയാത്ത കണ്ണുകളായി
തുറിച്ചു നോക്കി

എക്സ്പെയറായ ക്രെഡിറ്റ് കാര്‍ഡു‍കള്‍
വിലകൂടിയ പെര്‍ഫ്യൂമുകളുടെ
ഒഴിഞ്ഞ കുപ്പികള്‍
പൂര്‍ത്തിയാ‍കാത്ത വീടിന്റെ
സ്വപ്ന ചിത്രം

കടല്‍ക്കരയിലും
വലിയ ഷോപ്പിങ് മാളിനുമുന്നിലും
പുല്‍ത്തകിടിയിലും
കൂട്ടുകാര്‍ക്കു നടുവിലും
ടൈയിലും കൂളിങ് ഗ്ലാസ്സിലും
കോട്ടിലും
എനിക്കു സുഖമാണെന്ന
ഛായാചിത്രങ്ങള്‍

നിങ്ങള്‍ക്കു സ്വസ്ഥമായി മരിക്കാം
ഇന്‍ഷൂറന്‍സ് കമ്പനിയുടെ
ആശംസാ കാര്‍ഡുകള്‍

ഓര്‍മ്മയില്‍ ഞെട്ടി
ആരോ അയച്ച അര്‍ധനാരീശ്വര ചിത്രം

ജീവിച്ചതിനു തെളിവായി
ഡയറിയില്‍ ക്റ്ത്യമായി കുറിച്ച
കണക്കുകള്‍ക്കിടയില്‍
മകളുടെ കത്തുവന്നദിവസം മാത്രം
കോറിയിട്ട ആഹ്ലാദത്തിന്റെ നാലുവരികള്‍
കാണാതെ കാലം
ചെറുതാക്കി കളഞ്ഞ ഉടുപ്പുകള്‍

ഒറ്റരാത്രിയുടെ സ്മാരകം പോലെ
പൊതിഞ്ഞുവെച്ച
പെണ്ണടിവസ്ത്രങ്ങള്‍


മരണം അവശേഷിപ്പിച്ചിതും
ജീവിതത്തില്‍ നില നിന്നതും
പെട്ടിയില്‍ ഒതുങ്ങാതെ കിടന്നു
എത്ര ശ്രമിച്ചിട്ടും
അടയാത്ത കണ്ണുപോലെ

മഴ തോര്‍ന്ന വൈകുന്നേരം
പൂര്‍ത്തിയാകാത്ത വീടിന്റെ മുറ്റത്തേക്കു
ഉരുണ്ടുവരുന്ന
കറുപ്പും ചുവപ്പും വരകളുള്ള പെട്ടി
മറ്റൊരു ശവശരീരമാണ്

യക്ഷന്‍

ചെരിവില്‍
നിര്‍ത്തുമ്പോള്‍
ഹാന്‍ഡ് ബ്രേക്ക്
ഉധരിച്ച ലിംഗമാകും
കയ്യില്‍ വഴുക്കും

*റോളായിലെ
ആള്‍ ചതുരത്തില്‍
ആല്‍മരത്തിന്റെ
ആത്മാവിനു കാവലായി
നിസ്സംഗരായ പീരങ്കികള്‍


ഓരോ പീരങ്കിയും
ഒരോ ഉധരിച്ച ലിംഗം
ഈന്തപ്പഴക്കുരുവില്‍
വരണ്ട യോനി

വറുത്ത ചോളം
വാടിയ മുല്ലപ്പൂക്കളാണ്
വിരഹം
കൊറിച്ചു തീര്‍ക്കാനുള്ളതോ

സ്നേഹം ഇങ്ങനെയാണെന്ന്
അറിയുമ്പോഴേക്കും
ആകാശത്തിലേക്കു
ചുരുട്ടി എറിയപ്പെട്ടവനെ
മേഘസന്ദേശം
ശമിപ്പിക്കില്ല

പോരണോ
കണ്ണെഴുതിയ ആണ്‍

തപ്പിനോക്കേണ്ടാ
ഉഗ്രസര്‍പ്പത്തെ ഉണര്‍ത്തേണ്ടാ

കുഴലൂത്തുകാരന്റെ
പിന്‍പേ ഗമിക്കും എലി
ഉള്ളിലെ മാര്‍ജ്ജാരന്‍
അവര്‍തന്‍ കളിയാട്ടം ജീവിതം


രണ്ടു പേരിടുങ്ങും മുറിയില്‍
അരക്കെട്ടില്‍ നിന്നും കൊടും വിഷം
വലിച്ചെടുക്കുമ്പോള്‍
ഓര്‍മ്മയില്‍ വന്നില്ല നിന്‍ മുഖം

രാത്രി പതിഞ്ഞ ശബ്ദത്തില്‍
നീട്ടീ യക്ഷഗാനം

ആവിഷ്ക്കാരം

ചിരിക്കുന്ന മുഖം
വെച്ചു പിടിപ്പിക്കുന്നതിനിടയില്‍
തൊട്ടയല്‍ക്കരന്‍
വെളുത്ത അറബി
വാതില്‍ തുറന്നു
ഏറെ ബുധിമുട്ടി
ഒന്നു ചിരിക്കാന്‍

'യു ആര്‍ ദ സ്റ്റുപ്പിഡ്
സിംഗിങ് ഇന്‍ ദ ബാത്ത് റൂം
ഏര്‍ലി മോര്‍ണിങ്'
ടൈക്കൊപ്പം മുറുക്കി
അകത്തു നിന്നു വന്നതെല്ലാം

ഇയാള്‍ക്കറിയില്ലല്ലോ
ഏകമായി അലറാനുള്ള ഇടം
കുളിമുറിയാണെന്ന്
മുഷിഞ്ഞ വസ്ത്രങ്ങള്‍
വിയര്‍പ്പില്‍ കുഴഞ്ഞ ഓര്‍മ്മയാണെന്ന്
അലക്കു യന്ത്രത്തില്‍ കറങ്ങുന്നത്
മുഷിയാനുള്ള ദിവസങ്ങളാണെന്ന്

വിലക്കുകളില്ലാതെ
സ്ഖലനങ്ങള്‍ ഏറ്റുവാങ്ങുന്ന
ഗര്‍ഭപാത്രമേ
അഴുക്കായി എവിടെയൊക്കെയോ
പറ്റികിട്പ്പുണ്ട്
അച്ഛായെന്ന നിലവിളികള്‍

ആരും കേട്ടിരിക്കില്ല
തുറന്നിട്ട ടാപ്പിനൊപ്പം
ഒഴുകിപ്പോയ വിലാപങ്ങള്‍
ഒതുക്കിയ പറച്ചിലുകള്‍
ഇപ്പോഴും ചോരയൊലിക്കുന്നു
പുലര്‍ച്ച കൈഭോഗത്തിന്റെ
തിരകള്‍ വീഴ്ത്തിയ
നെഞ്ചിലെ തുളകളില്‍ നിന്ന്

അപ്പോഴാണിയാള്‍
'പ്രിയമുള്ളവനേ
എന്നെ ഞാന്‍
മറ്റെങ്ങിത്രയും വ്രിത്തിയായ്
തൊലിയുരിക്കും'

ഒച്ചവെക്കാന്‍
വേറെ ഇടമില്ലെന്ന്
എന്റെ മുഖത്ത് തെളിഞ്ഞതിനാലാകും
തലകുനിച്ച്
ഇരിപ്പുമുറിയിലെ
വാര്‍ത്തകളില്‍ മാത്രമറിയുന്ന
സ്വദേശത്തിലേക്കയാള്‍ വലിഞ്ഞത്

എനിക്കറിയാനാകുന്നു
നിന്റെ പ്രിയപ്പെട്ടവരാരോ
ഇന്നലെ കൊലചെയ്യപ്പെട്ടിട്ടുണ്ട്

Wednesday, November 19, 2008

ഗന്ധമാദ....

സോണാപൂരില്‍നിന്നും തിരിക്കും
പതിമൂന്നാംനമ്പര്‍ ബസ്സില്‍
നീ മൂക്കുപൊത്തി നീങ്ങിയിരുന്നു
ചെവിയടക്കാന്‍
ഹെഡ്ഫോണുണ്ടായിരുന്നു
മൂക്കടക്കാനോ

നിന്റെ ഓഫീസില്‍
ഞാന്‍ പോയ വഴിയിലെല്ലാം
നീ എയര്‍ ഫ്രെഷ്നര്‍ ചീറ്റി

വെള്ളമില്ലാത്തതിനാല്‍
കുളിച്ചിട്ടില്ലായിരുന്നു
കരന്ണ്ടില്ലാത്തതിനാല്‍ വയറ്റില്‍
അളിഞ്ഞ സാമ്പാറായിരുന്നു

ഖരം മസാലയും കുബ്ബൂസും
മലമായിക്കൊണ്ടിരിക്കുന്ന
ശരീരത്തിന്റെ സാന്നിധ്യത്തിനും
അസാന്നിധ്യത്തിനുമേല്‍
അവള്‍
എയര്‍ ഫ്രെഷ്നര്‍ ചീറ്റിക്കൊണ്ടിരുന്നു

പണികഴിഞ്ഞ
കെട്ടിടത്തിനു ചുറ്റുമുള്ള മാലിന്യം
കൊണ്ടു പോകുന്ന വണ്ടിയില്‍
പണിയുന്നവരേയും
കയറ്റികൊണ്ടു പോയി

എല്ലാ അംബര‍ചുംബികളും
വിയര്‍ത്തു നാറാന്‍ തുടങ്ങി
എത്ര സുഗന്ധം ചീറ്റിയിട്ടും
നഗരം വിയര്‍ത്തു കിടന്നു
കണ്ണീരില്‍ ഒട്ടാന്‍ തുടങ്ങി.

തടവല

മാസേജ് പാര്‍ലറിലെ പെണ്‍കുട്ടി
നെഞ്ചിലെ സ്സിപ്പ്
വലിച്ചൂരി

വദനം ഗുദം അങ്ങനെ
ഏതെടുത്താലും വിലയൊന്നെന്ന
ചൈനീസ് മാര്‍ക്കറ്റ്
അവളുടെ ഉടല്‍

ഗണിതത്തേക്കാള്‍
ഗഹനമായ ഭാഷയില്ല
മുറിഞ്ഞ് മുറിഞ്ഞ് പറഞ്ഞ്
ആംഗ്യത്തില്‍ പൂരിപ്പിച്ച്
അതിനപ്പുറം
വില്‍ക്കുന്നവനും
വാങ്ങുന്നവനും
തമ്മില്‍ എന്ത്?

പൊടുന്നനെ
അവളുടെ ഉടല്‍
കുത്തകകള്‍ കൈയ്യടക്കിയ
ഗ്രാമംപോല്‍ പ്രകാശിതമായി
വിരലുകള്‍
ചോപ്സ്റ്റിക്കുകള്‍
എന്റെ ശരീരത്തെ
അവളുടെ അന്നമാക്കി
ചീനമുള്ളിന്റെ എരിവില്‍
കണ്ണുനീറി
ലിപികള്‍ പച്ചകുത്തിയ ദേഹം
പതാകപോലെ മൂടുമ്പോള്‍

അമ്മയുടെ ഗര്‍ഭപാത്രം
നീക്കം ചെയ്തുവെന്ന SMS

വിനീതവിധേയയായി
കോണ്ടമണിയിക്കുമ്പോള്‍ തോന്നി
ഇതും ഒരു ഗര്‍ഭപാത്രമല്ലേ
എളുപ്പം ഉപേക്ഷിക്കാവുന്നത്.

Tuesday, November 18, 2008

ബര്‍ഗര്‍



ഇന്നലെ
നിന്റെ ഭാര്യയെ ഉമ്മവെച്ചുവോ
ഇണചേര്‍ന്നുവോ
അവളെ മാത്രം വിളിക്കുന്ന
ഓമനപ്പേരു വിളിച്ചുവോ
മുടിയില്‍ തഴുകിയോ
മോതിരവിരല്‍ ഞൊടിച്ചുവോ
കണ്ണില്‍ നോക്കി കിടന്നുവോ
ചോറു വാരിക്കൊടുത്തുവോ

രണ്ടു സ്നേഹങ്ങള്‍ക്കിടയിലെ
പൊരിഞ്ഞ മാംസക്കഷ്ണം
ദൈവമേ
നീയെന്നെയങ്ങു വിഴുങ്ങ്
നിനക്ക്
ഹാം ബര്‍ഗര്‍ ഇഷ്ടമല്ലേ

നരകത്തിലെ കോഴി



മുറിയിലെത്തുമ്പോഴേക്കും
മൂന്നുപേരും
ഭക്ഷണം കഴിച്ചിരുന്നു

നാലാമത്തവനായി
കോഴിക്കാലും റൊട്ടിയും
രണ്ടു പെഗ്ഗും
അര്‍ധനഗ്നയായ പെണ്ണും
കാത്തു കിടന്നു

കുഞ്ഞുകട്ടിലില്‍
അവള്‍ നഗ്നയായി
യോനി മറച്ചിരുന്നതു
കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ കൊണ്ടായിരുന്നു
പുറം ചട്ടകള്‍ക്കു
ഭാഷയുണ്ടായിരുന്നില്ല

സ്ഖലനത്തിനോടുവില്‍
അവള്‍ ഞരങ്ങി
നീ ക്മ്മ്യുണിസ്റ്റാണോ

ഉടുപ്പു വലിച്ചിടുമ്പോള്‍
അവള്‍ പറഞ്ഞു
still I communist.

Thursday, September 18, 2008

മെസ്സോസോയിക്ക്

സാന്ധ്യ പ്രകാശത്തില്‍
ദൂരെ നിന്നു നോക്കിയാല്‍
ഹെവി എക്ക്യുപ്പ്മെന്റുകള്‍
അയവെട്ടി വിശ്രമിക്കുന്ന മൈതാനം
ദിനോസറുകളുടെ
തൊഴുത്തു പോലെ തോന്നും

നീണ്ട കഴുത്തുള്ള
ടവര്‍ ക്രെയിനുകള്‍
പല്ലു നിവര്‍ത്തി
വായ് തുറന്നിരിക്കുന്ന
ആ‍ര്‍ത്തിപ്പിടിച്ച ബുള്‍ഡോസറുകള്‍
കൈയ്യും തലയുമൊന്നായ കോരികള്‍
അവശിഷ്ടങ്ങള്‍ക്കുമേല്‍
യഥേഷ്ടം മേഞ്ഞു നടക്കുന്ന
വലിയ പൂച്ചകള്‍

എന്നായിരിക്കാം
ഇവ തുടലുകള്‍ പൊട്ടിക്കുക
കണ്ടതും കാണാത്തതും തകര്‍ക്കുക
കെട്ടിപൊക്കിയ ഉയര്‍ച്ചകളെല്ലാം
ഇടിച്ചുകളയുന്നതു എന്നാ‍യിരിക്കാം


എല്ലാം നിലം പരിശാകുമ്പോള്‍
ദിനോസറുകളേ
നിങ്ങള്‍
നിങ്ങളുടെ
ലോകം
തിരിച്ചു പിടിക്കും

Monday, September 15, 2008

പെണ്‍ വശം

കുപ്പിവളകള്‍
അറിയാതെ പൊട്ടിച്ചതിനു
രണ്ടു മിട്ടായി
അധികം തിന്നതിന്
മീന്‍ വറുത്തതിന്റെ
നടുക്കഷ്ണം
കൊടുക്കാത്തതിനു

ഭദ്രകാളി ചമഞ്ഞ്
ചൂലെടുത്ത്
വീടിനു ചുറ്റും ഓടിച്ചിട്ടുണ്ട്
നോട്ടു പുസ്തകം
കുത്തിവര കൊണ്ടു നിറച്ചിട്ടുണ്ട്
ഷര്‍ട്ടിന്റെ കീശകള്‍
വലിച്ചു കീറിയിട്ടുണ്ട്

ഇപ്പോള്‍
അയാള്‍ എത്ര ശകാരിച്ചാലും
എത്ര തല്ലിയാലും
അവളെ തന്നെ കത്തിച്ചാ‍ലും
ഒന്നും മിണ്ടാതെ
മിഴി താഴ്ത്തി നില്‍ക്കുന്നതു
വളര്‍ന്നതു കൊണ്ടു മാത്രമോ




സന്ധ്യ

രണ്ടു പേരും
ഒരേ സമയത്ത് രോഗികളായി

ഇഴഞ്ഞും ഇരുന്നും
തളര്‍ന്നും യൌവ്വനത്തിലെ വാര്‍ദ്ധക്യത്തിന്റെ
ചെറിയ ദൂരങ്ങള്‍
താണ്ടുമ്പോള്‍ ഓര്‍ത്തു

അങ്ങകലെ
ഇത്ര വലിയ ദൂരങ്ങള്‍
എങ്ങിനെയാണ് അവര്‍
ഇഴഞ്ഞു തീര്‍ക്കുന്നതെന്ന്

പൊടുന്നനെ ഞങ്ങള്‍
ഞങ്ങളുടെ
അച്ഛനും അമ്മയുമായി

Sunday, September 14, 2008

ഉള്‍ കടല്‍

കണ്ണീ‍രില്‍ ഉപ്പുണ്ട്
ഓരോ കരച്ചിലും
ഉള്ളിലെ കടലിനെ
തുറന്നു വിടലാണ്

കരയാത്തവന്റെ ഉള്ളിലാണു
തിളച്ചു മറിയുന്ന
ഏറ്റവും വലിയ കടല്‍

സീബ്ര വര



BMW X5
LAND CRUISER
MERCEDES S CLASS
NISSAN PATROL

നിര്‍ത്താതെ കടന്നു പോയി
പിക്ക് അപ്പുകളും
ടാക്സികളും നിര്‍ത്തി
കടന്നു പോകാന്‍
അനുമതി നല്‍കി

അവര്‍ക്കറിയാം
ജീവിതം മുറിച്ചു കടക്കുക
അത്ര എളുപ്പമല്ലെന്നു

മുറിച്ചു കടക്കേണ്ടവര്‍ക്ക്
ഓടിച്ചു പോകേണ്ടവന്റെ ഔദാര്യം
ആവശ്യമാണെന്നു

വരകള്‍ വെറും വരകളാണു
വേഗതക്കടിപ്പെട്ടു ചതഞ്ഞ സീബ്രകള്‍.