Saturday, November 22, 2008

മറുലോകം

മരിച്ചു കഴിഞ്ഞാല്‍
നാമെങ്ങോട്ടു പോകും
മുകളിലേക്കു പോകുമോ
അതോ ഭൂമിയുടെ
വേരിലേക്കു ആഴുമോ

പ്രേതങ്ങളായി
കുട്ടികളുടെ സ്വപ്നത്തില്‍ ഉലാത്തുമോ
വയസ്സരുടെ നിദ്രാവിഹീന തല്‍പ്പത്തില്‍
ചമ്രം പടിഞ്ഞിരുന്ന്
അവിടുത്തെ കധകള്‍ പറയുമോ

ഇരുമ്പാണിയില്‍ തളച്ചിടുമോ
മച്ചിന്‍ പുറത്ത്
അമാവാസിയില്‍
വെറുതേ ശബ്ദമുണ്ടാക്കുമോ
അതോ പ്രിയപ്പെട്ടവര്‍ക്കരികില്‍
അരൂപിയായ് വിതുമ്പുമോ

ഈച്ചയോ കൊതുകോ
മൂട്ടയോ പാമ്പോ ആയി
ദ്രോഹിച്ചവരെ
ഉറക്കം കെടുത്തുമോ

അമ്മയുടെ കുഴിമാടത്തില്‍
താനേ വളര്‍ന്ന
പേരറിയാച്ചെടി പൂവിട്ടു
ഒരു നാള്‍
പൂവിനെ ഉമ്മവെച്ചു
മരിച്ചിരിക്കുന്ന പൂമ്പാറ്റ

സ്ഫടിക്ച്ചിറകുള്ള
ആ ശലഭം
ആരായിരിക്കും

No comments: