Monday, November 15, 2010

സിവില്‍ വാര്‍

കവിത പെണ്‍കുട്ടിയുടെ പേരല്ല
പെണ്ണിനോട് മാത്രം
ഉള്ളതായിരുന്നില്ല പ്രണയവും
 
 
ഏതെങ്കിലുമൊന്നിനെമാത്രം
അകത്തേക്കു വിടുന്ന
വാല്‍വായിരുന്നു ജീവിതം
കവിതയും പെണ്ണും
മാറി മാറി
കയ്യേറിയ സംഘര്‍ഷരാഷ്ട്രം
 
 
രണ്ടു രാജ്യങ്ങളെന്നു
തോന്നിപ്പിക്കുവാന്‍ മാത്രം
ഒരേ പട്ടാളത്തിന്റെ
ഭിന്ന യൂണിഫോമിട്ടവര്‍
 
കവിത ഊക്കില്‍ മുട്ടിവിളിക്കുമ്പോഴെല്ലാം
പുറംതിരിഞ്ഞു നടന്നു
പെണ്ണേയെന്നു ധ്യാനിച്ച്
ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍
ജന്മമെരിച്ചു
കാലങ്ങളത്രയും പുകച്ചു തള്ളി
കവിതയപ്പുറം
നേരെയാകുമെന്നു നേര്‍ന്ന് കാത്തിരുന്നു
 
 
പിന്നീടെപ്പോഴോ
വാക്കിനൊപ്പമായപ്പോള്‍
വേട്ടയില്‍ കരച്ചില്‍ കേട്ടില്ല
അവരെ കണ്ടേയില്ല
 
  
വെള്ളവും വെളിച്ചവും
കിട്ടാ‍തെ പെണ്‍കുട്ടികള്‍
ചിലര്‍ വിളറി പുറത്തേക്കു കഴുത്തു വെച്ചു
ചിലതളിഞ്ഞു
ചിലതെങ്ങിനെയോ
വഴിയരികില്‍ തളര്‍ന്നു നിന്നു
സ്നേഹിക്കുമ്പോള്‍ വീണമീട്ടിയോര്‍
പിരിഞ്ഞപ്പോള്‍ കുറ്റപത്രം നീട്ടി
 
വരില്ലെന്നറിഞ്ഞും
പൂമുഖത്ത് കെടുത്താത്ത വിളക്ക്
മൂടിവെച്ച വാക്കുകള്‍
കാല്‍പ്പെരുമാറ്റത്തില്‍
പിടഞ്ഞുണര്‍ന്നു തുറക്കുന്ന വാതില്‍
 
എത്ര ശകാരിച്ചാലും
എത്ര കണ്ണീര്‍ കുടിപ്പിച്ചാലും
എത്ര സ്നേഹിക്കാതിരിന്നാലും
എത്ര പിന്കാലുകൊണ്ടു തൊഴിച്ചാലും
 
കവിത അങ്ങനെയൊക്കെയാണ്