കവിത പെണ്‍കുട്ടിയുടെ പേരല്ല
പെണ്ണിനോട് മാത്രം
ഉള്ളതായിരുന്നില്ല പ്രണയവും
ഏതെങ്കിലുമൊന്നിനെമാത്രം
അകത്തേക്കു വിടുന്ന
വാല്‍വായിരുന്നു ജീവിതം
കവിതയും പെണ്ണും
മാറി മാറി
കയ്യേറിയ സംഘര്‍ഷരാഷ്ട്രം
രണ്ടു രാജ്യങ്ങളെന്നു
തോന്നിപ്പിക്കുവാന്‍ മാത്രം
ഒരേ പട്ടാളത്തിന്റെ
ഭിന്ന യൂണിഫോമിട്ടവര്‍
കവിത ഊക്കില്‍ മുട്ടിവിളിക്കുമ്പോഴെല്ലാം
പുറംതിരിഞ്ഞു നടന്നു
പെണ്ണേയെന്നു ധ്യാനിച്ച്
ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍
ജന്മമെരിച്ചു
കാലങ്ങളത്രയും പുകച്ചു തള്ളി
കവിതയപ്പുറം
നേരെയാകുമെന്നു നേര്‍ന്ന് കാത്തിരുന്നു
പിന്നീടെപ്പോഴോ
വാക്കിനൊപ്പമായപ്പോള്‍
വേട്ടയില്‍ കരച്ചില്‍ കേട്ടില്ല
അവരെ കണ്ടേയില്ല
വെള്ളവും വെളിച്ചവും
കിട്ടാതെ പെണ്‍കുട്ടികള്‍
ചിലര്‍ വിളറി പുറത്തേക്കു കഴുത്തു വെച്ചു
ചിലതളിഞ്ഞു
ചിലതെങ്ങിനെയോ
വഴിയരികില്‍ തളര്‍ന്നു നിന്നു
സ്നേഹിക്കുമ്പോള്‍ വീണമീട്ടിയോര്‍
പിരിഞ്ഞപ്പോള്‍ കുറ്റപത്രം നീട്ടി
വരില്ലെന്നറിഞ്ഞും
പൂമുഖത്ത് കെടുത്താത്ത വിളക്ക്
മൂടിവെച്ച വാക്കുകള്‍
കാല്‍പ്പെരുമാറ്റത്തില്‍
പിടഞ്ഞുണര്‍ന്നു തുറക്കുന്ന വാതില്‍
എത്ര ശകാരിച്ചാലും
എത്ര കണ്ണീര്‍ കുടിപ്പിച്ചാലും
എത്ര സ്നേഹിക്കാതിരിന്നാലും
എത്ര പിന്കാലുകൊണ്ടു തൊഴിച്ചാലും
കവിത അങ്ങനെയൊക്കെയാണ്