Tuesday, September 28, 2010

ഉള്‍ക്കഥ

ഉലകംതെണ്ടി തിരിച്ചെത്തിയപ്പോള്‍
ഉറ്റവരെല്ലാം കൊലചെയ്യപ്പെട്ട
വീടിന്നുമ്മറത്തൊറ്റക്കിരിക്കുന്നൊരാള്‍‍
 
പ്രാണന്‍ കൊടുത്ത പെണ്ണിന്‍
നഗ്നയുടലാദ്യമായ്
കൊച്ചു സ്ക്രീനില്‍
മറ്റൊരുത്തനുമായ് പിണയുന്നതു
കണ്ടിരിക്കുന്നൊരാള്‍
 
പിച്ചിചീന്തുന്നണ്ടപ്പുറമൊരു പെണ്‍കുട്ടിയെ
ഇപ്പുറം മറഞ്ഞിരിന്നെല്ലാം കണ്ടു സ്വയം ശപിച്ചു
ജീവനെക്കെട്ടിപ്പിടിച്ചു ശ്വാസമടക്കിയൊരാള്‍
 
അടച്ചിട്ട വീടിനുള്ളില്‍
കേള്‍ക്കുന്നുണ്ട് സീല്‍ക്കാരങ്ങള്‍
കെട്ടിയപെണ്ണുമായ്
കെട്ടുപിണയുന്നത് പ്രിയചങ്ങാതിയോ
മുറ്റത്തുകളിക്കും മകളെയെടുത്ത് നിശ്ശ്ബദം
പടിയിറങ്ങി ദൂരംതാണ്ടി
സന്ധ്യയെ കടലില്‍ മുക്കി
വിറങ്ങലിച്ചു  നില്‍ക്കുന്നൊരാള്‍
 
 
ഗതികെടുമ്പോഴൊക്കെയും
ജീവിതമിടിച്ചുതെറിപ്പിക്കുമ്പോഴൊക്കെയും
വാ‍ക്കുകള്‍ പിടിതരാതെയനാഥമാക്കുമ്പോഴൊക്കെയും
പണ്ടെഴുതിവെച്ചവയിലൂടെയലസമലയുമ്പോള്‍
പാഞ്ഞുപോകുന്നിങ്ങനെയുള്ളില്‍
അതിവേഗമെഡിറ്റിയ ചിത്രചലനം
ഇങ്ങനെയല്ലേ വാക്കടഞ്ഞവന്റെയുള്ളം