Thursday, March 12, 2009

കവികള്‍ക്കൊരു ക്വട്ടേഷന്‍


9248 മലയാള കവികളെ വധിക്കണം
ഇന്നു തന്നെ നടക്കണം
ഞാനടക്കം കത്തിച്ചാമ്പലാകണം
പറഞ്ഞതു പ്രകാരം തുക
കൂടുതല്ലാതെ കുറവുണ്ടാകില്ല

കവികളായതുകൊണ്ട്
അവര്‍ പ്രധാനികളോ
വിലമതിക്കുന്നവരോ
അല്ലാത്തതു കൊണ്ടും
പ്രജകള്‍ വാഴാത്തകൊച്ചു കൊച്ചു ദ്വീപുകളുടെ
എകാധിപതികളായതു കൊണ്ടും
നിങ്ങളുടെ വിലക്കിഴിവില്‍
‍കൂടുതല്‍ കവികളെക്കൂടി ചേര്‍ക്കുന്നതാണ്


ആത്മഹത്യക്കായി
സൈദ്ധാന്തിക വെല്ലുവിളികളില്ലാത്തതിനാല്‍
‍അപകടമരണങ്ങള്‍
‍കുറേ ചോദ്യങ്ങള്‍ക്കെളുപ്പത്തില്‍
ഒറ്റവാക്കില്‍‍ ഉത്തരമാകും

ഒരേ ഭാഷയില്‍
ഒരേ രൂപത്തില്‍
ലോകത്തിനോട് ഒരുമപ്പെടുന്നതിനാല്‍
എതിര്‍പ്പുകള്‍ തീരെ ഉണ്ടാകില്ല
ഒറ്റ കുഴലൂത്തില്‍എലികളെപ്പോലെ
കുഴിമാടത്തിലേക്കു
കുതിച്ചു കൊണ്ടിരിക്കും


എല്ലാ‍വരും ഒരേ ശബ്ദത്തില്‍
താഴ്ന്നസ്ഥായില്‍
ഒച്ചയിടുന്നതെന്തെന്നു ചോദിക്കരുതേ
വേറിട്ട ശബ്ദം
അലോസരപ്പെടുത്തുമെന്നറിയില്ലേ
അലോസരതകള്‍
‍അലസഗമനത്തെ തടസ്സപ്പെടുത്തും

കാലമൊരു ജലാശയമാക്കിയവര്‍
ഒരു കുത്തൊഴുക്കും സാധ്യമാക്കാത്തവര്‍
‍ചെറുവാക്കെറിഞ്ഞു തീര്‍ത്ത കുഞ്ഞോളങ്ങള്‍
പ്രളയമല്ലോ
എന്നു അമിതവിശ്വാസിയാകുന്നവര്‍

ഇതൊക്കെയല്ലേ ഞങ്ങള്‍ക്കാവൂ
ഞങ്ങള്‍ ഞങ്ങളെത്തന്നെ മാത്രം വായിച്ചു
രതിയറിയുന്നവര്‍
സ്വയംഭോഗത്തിന്റെ ചക്രവര്‍ത്തിമാര്‍
‍കവികള്‍ മാത്രമുള്ള രാജ്യത്തിനായി
ഉദയംകൊണ്ടവര്‍

കെണിയാണെന്നറിഞ്ഞും
ആകര്‍ഷിക്കപ്പെട്ടവരെത്തും
മരണമാണെന്നറിഞ്ഞും വിഴുങ്ങും
കവികളല്ലേ എളുപ്പമായിരിക്കും കാര്യങ്ങളെല്ലാം
പറഞ്ഞതില്‍ നിന്നുകുറച്ചെങ്കിലും കുറച്ചു കൂടെ


ഒന്നും സംഭവിപ്പിക്കാത്ത
കവിതയിലെ വരികളായി
കീഴടങ്ങിയ ഒരു ജനതപോല്‍
തലകുനിച്ചവരെത്തും
അടച്ചിട്ടാലുമില്ലെങ്കിലും
കത്തിക്കുമ്പോള്‍
‍ആരും പുറം വാതിലിലേക്കു കുതിക്കില്ല
ഉറപ്പ്



വാല്‍ക്കഷ്ണം:

അവര്‍
‍കത്തിച്ചാ‍മ്പലയതിനു ശേഷം
കണ്ടെത്തിയ എണ്ണമറ്റ കവിതകളില്‍
‍തലക്കെട്ടിനു മുകളിലെ
കവികളുടെ പേരുകള്‍ മാത്രം കരിഞ്ഞു പോയിരുന്നു

പിന്നീടവ
ഒരേ കവിയുടെ
ഒരേ കവിതകളുടെ ഭാരമായി
ചരിത്രത്തില്‍ സ്ഥാനം പിടിച്ചെന്ന്
കാലത്തില്‍ താഴ്ന്നു കിടന്നെന്ന്

എക്സിക്യുട്ടീവ്




നിനക്ക്
അടഞ്ഞയിടങ്ങള്‍ പ്രശ്നമായിരുന്നില്ല
ഇടിച്ചു കയറലുകള്‍ ശീലമായി
ഉപചാര വാക്കുകളാല്‍
വാതിലുകള്‍ മലര്‍ക്കെതുറന്നു
വെട്ടില്‍ വീഴ്ത്തുന്ന ചിരികളില്‍
‍നിനച്ചിരിക്കാതെ വീണുപോയവര്‍
അനന്യമായ ‍ശരീരഭാഷയുടെ
ചുഴികളില്‍മുങ്ങിപ്പോയവര്‍


ടാര്‍ഗറ്റിന്നപ്പുറമല്ലാതെ
നിനക്ക്
ഇപ്പുറമൊന്നില്ല
ഓരോ കണക്കെടുപ്പിലും
അടിവരയ്ക്കു മുകളിലെ അക്കങ്ങള്‍
‍ഉച്ഛത്തില്‍ കൈയ്യടിച്ചു
ലാഭ ശതമാനം
വെയിറ്റ് ലിഫ്റ്ററെപ്പോലെ
ഉയര്‍ത്തിക്കൊണ്ടേയിരുന്നു


ഒരു ഇടപാടും
നടക്കാതെ പോയില്ല
കിട്ടാകടങ്ങള്‍ ഉണ്ടായില്ല
അക്ഷമയോടെ കാത്തിരുന്നു
വാതിലുകള്‍ താനേ തുറന്നു
സൌമ്യമായ ചിരി
ചുണ്ടില്‍ നിന്നൊരിക്കലും മാഞ്ഞില്ല
തേച്ചു മിനുക്കിയ ഉടുപ്പില്‍
ഭൂമിയിലെ സകല വസന്തങ്ങളും
വാറ്റിയുണ്ടാക്കിയ സുഗന്ധത്തില്‍
‍അക്ഷീണവും
ശാന്തവുമായ നിന്റെ അലച്ചിലുകള്‍
‍നിര്‍ത്താതെ
വേഗങ്ങള്‍ കുറയാതെ
പുതിയതു തേടിക്കൊണ്ട്



മരണമേ
എനിക്കസൂയ തോന്നുന്നു
നീ എത്ര നല്ല എക്സിക്യുട്ടീവ്