Monday, November 24, 2008

കൂട്ടച്ചിരിയിലേക്ക് ഒരു പതിനാറ് എം എം ഓര്‍മ്മ


നവംബര്‍ 16 , 1980

I
കാലത്ത്
പതിനാറിന്റെ പെരുക്കപ്പട്ടിക
മന:പാ0മാക്കുമ്പോള്‍
ആകാശവാണിയില്‍
രാമചന്ദ്രന്റെ ദു:ഖസാന്ദ്രസ്വരം
ഗുണനപട്ടികയില്‍
ഒരു ഹെലികോപ്ടര്‍ പിടഞ്ഞു വീണു
മനസ്സില്‍ തലതകര്‍ന്ന
ഓര്‍മ്മ ഇപ്പോഴും കിടപ്പുണ്ട്.

അന്നു ഫസ്റ്റ്ഷോക്ക്
ബാബു ടാക്കിസില്‍
ചില്ലില്‍ കരിപടര്‍ത്തി
വിരലാലെഴുതി സ്ക്രീനില്‍ പതിപ്പിച്ച
ആദരാഞ്ജലിക്കു ശേഷം
ഉണ്ണിമേരിക്കൊപ്പം നീ
പുഴയില്‍ നിന്നുയര്‍ന്നുവന്നു.

വയറും നിതംബവും
നീണ്ട ക്രിതാവുമ്മുള്ള
പെണ്‍നായകരില്‍‍ നിന്ന്
ഒരു ഗ്രീക്കു പ്രതിമ
നിന്റെ മയക്കി വീഴ്ത്തുന്ന ചിരി

ടാക്കീസിലിരുന്ന്
അമ്മയും പെങ്ങളും വാവിട്ടു
കരയാന്‍ തുടങ്ങി

ഒരു മൂന്നാം ക്ലാസ്സുകാരന്റെ
ഡിഷും ഡിഷും അത്ഭുതങ്ങളിലെ രാജാവ്
അങ്ങാകാശം വരെയുയര്‍ന്ന്
ബാല്യത്തിന്റെ തിരശ്ശീലയില്‍
പെട്ടെന്നു കത്തിയമര്‍ന്ന താരം

ഒരു പതിനെട്ടുറീല്‍ ജീവിതം ജീവിക്കാതെ
പഴയ സിനിമാ പോസ്റ്ററുകളുടെ
ജീര്‍ണ്ണഗന്ധമുറിയില്‍
ഉപഹാരങ്ങളുടെ പരിഹാസത്തിലമരാതെ
ട്രയലറിന്റെ ചടുലവേഗതയില്‍ ജീവിച്ചു
മരിച്ചു

അസ്വാഭാവികതകളില്‍ അമാനുഷനായി
അഭിനയത്തില്‍ അതറിയാതെ കുഴങ്ങി
ട്രപ്പീസ്സു കളിക്കാരനായി
ഡ്യൂപ്പില്ലാതെ
കാലത്തെ തലങ്ങും വിലങ്ങും
കീറിപ്പറിച്ചു

വിറളിപ്പിടിച്ച
ചിത്രസന്നിവേശക്കാരനെപ്പോലെ
മരണം നിന്റെ ജീവിതത്തെ
എളുപ്പം കത്രിച്ചു.

കാലത്തിന്റെ ഊഞ്ഞാലില്‍ നിന്നും
ബാലന്‍സു തെറ്റിവീഴുമ്പോഴും
വെട്ടില്‍ വീഴ്ത്തുന്ന ചിരിയുണ്ടായിരുന്നിരിക്കാം
ജീവിതത്തിന്റെ വെള്ളിത്തിര
നിന്നെയുള്‍ക്കൊള്ളാനാവാത്തത്ര ദുര്‍ബ്ബലം

സ്വപ്നത്തിലൂടെ കയറിവന്നു
പുലികള്‍ക്കൊപ്പം

തൂവെള്ള വസ്ത്രധാരിയായ്
ആനക്കൊമ്പില്‍ തൂങ്ങി
താക്കോല്‍ സുദര്‍ശനം പോല്‍ ചുഴറ്റി
പാ‍യുന്ന തീവണ്ടിക്ക് മുകളിലള്ളിപ്പിടിച്ച്
സീമക്കൊപ്പം വരയനിറുകിയ
അടിവസ്ത്രം ധരിച്ച്
ഒരു റെയ്ബണ്‍ കൂളിങ്ഗ്ലാസ്സില്‍
എന്‍ഫീല്‍ഡില്‍ കാറ്റിനൊപ്പം
പടപടക്കും നാല്‍പ്പതിഞ്ചു ബെല്‍ബോട്ടത്തില്‍
കൊള്ളക്കാരനും പോലീസുമായി

പിന്നീട്
എച്ച് & സി ബുക്ക്സ്റ്റാളില്‍
കുന്ദംകുളത്തെ പ്രാചീന അച്ചുകൂടം നിരത്തിയ
മരണമില്ലാത്തവന്‍
അമേരിക്കയില്‍ ജയന്‍
പ്രണയച്ചതിയോ
ആത്മഹത്യയോ
കൊലപാതകമോ
ഉത്തരങ്ങളുടെ കൊച്ചുപുസ്തകങ്ങളായി
പുറംച്ചട്ടയായി
ശിവകാശി വര്‍ണ്ണച്ചിത്രങ്ങളായി

തേള്‍വാല്‍ പുരികം ആനക്കാല്‍ കളസം
ആട്ടിന്‍ ചെവിക്കോളര്‍ തേരട്ടമീശ
ജിംനേഷ്യത്തില്‍ നിന്നിറങ്ങിയ കനംവെച്ച നടത്തം
കാലത്തിന്റെ കല്ലറ തുറന്ന്
സസ്യഭുക്കായ ദിനോസറിനെപ്പോലെ
ലോകത്തിന്റെ കണ്ണാടിക്കൂട്ടില്‍
നീ പതിനായിരമായി
ഇറുകിയചിന്തകളും അയഞ്ഞജീവിതവും
ഉടലഴകിന്റെ ക്രിത്യതയും
ബലംവെച്ച വര്‍ത്തമാനവുമുള്ള
കാലത്തില്‍ നീ അവതാരപുരുഷനാ‍യി

ആത്മാവില്‍ കോമാളിയായവര്‍
നിന്നെ കൂട്ടുപിടിച്ച് വെളിപ്പെട്ടു
മറ്റുള്ളവരില്‍ ചിരിപടര്‍ത്തി
പതിയിരിപ്പുകള്‍ക്കുനേരെ പുറം തിരിഞ്ഞു
സന്നിഗ്ദ്ധകളുടെ കയങ്ങള്‍ താണ്ടാന്‍
നിന്റെ ശരീരം ചങ്ങാടമായി

രക്തസാക്ഷികള്‍ക്കും ചരിത്രനായകര്‍ക്കും
സംഭവിച്ചതുപോലെ
അതിശയോക്തികളുടെ ലോകത്ത്
ഗളിവറായി
ന്യൂനോക്തികളുടെ ഇരുട്ടില്‍്
വേദനയായി
II
പഴയ ഒരു ഫോട്ടഗ്രാഫില്‍
പകച്ച നോട്ടവുമായി ഞാന്‍
എനിക്കൊപ്പം നീ
പ്രസിദ്ധം നിന്റെ കോളിളക്ക സ്യൂട്ടില്‍
പട്ടാമ്പി നേര്‍ച്ചക്കന്ന്
സ്റ്റുഡിയൊക്കുള്ളില്‍
ഞാന്‍ നിന്റെ കൈയ്യില്‍ മുറുകെപ്പിടിച്ചു
ഹാര്‍ഡ് ബോര്‍ഡില്‍ നീ ഇളകുന്നുണ്ടായിരുന്നു

എന്റെ മകന്‍
പഴയ ആ ഫോട്ടോ നോക്കി
കൈകള്‍ തിരശ്ചീനമാക്കി
പല്ലുകള്‍ ഞെരിച്ച്
ഒരു മുറുകിയ സംഭാഷണം കൊഞ്ചുന്നു
എനിക്കും ചിരിക്കാതെ വയ്യ
ചിരിക്കാതെ








2 comments:

നസീര്‍ കടിക്കാട്‌ said...

ഞാനുമുണ്ടായിരുന്നല്ലൊ
ആ ഫോട്ടോയിൽ
ഞാനുമുണ്ടല്ലൊ
ആ കൂട്ടച്ചിരിയിൽ

ഭാനു കളരിക്കല്‍ said...

ഗംഭീരമായി. ജയനും അനുസ്മരിക്കപ്പെടേണ്ടതു തന്നെ